/indian-express-malayalam/media/media_files/uploads/2019/08/chandrayan-2.jpg)
ന്യൂഡൽഹി: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു കഴിഞ്ഞു. ദൗത്യത്തിലെ നിർണായക ഘട്ടം പൂർത്തിയാക്കിയ ചാന്ദ്രയാൻ 2 സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തിൽ ചരിത്രപരമായ ലാൻഡിങ് നടത്തുക. അതേസമയം ചാന്ദ്രയാൻ 2 പകർത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം വ്യാഴാഴ്ച ഐഎസ്ആർഒ പുറത്ത് വിട്ടിരുന്നു.
നേരത്തെ ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങളും ഐഎസ്ആർഒ പുറത്ത് വിട്ടിരുന്നു. വിക്ഷേപണത്തിന് 23 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ 2 പകർത്തിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടത്. ഓഗസ്റ്റ് മൂന്നിന് എടുത്ത ചിത്രങ്ങളാണിവ.
ജൂലൈ 22നാണ് ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും കുതിച്ചുയര്‍ന്നത്. വിക്ഷേപണത്തിന് 29 ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രയാൻ ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്.
ഇനി അഞ്ച് ഭ്രമണപഥങ്ങൾ ചേർന്ന് ചന്ദ്രയാൻ 2 ചന്ദ്രനിൽ ലാൻഡ് ചെയ്യും. നാലു ഭ്രമണപഥങ്ങൾ കടന്നാണ് ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള അന്തിമ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.
സെപ്റ്റംബർ രണ്ടിനായിരിക്കും ഓർബിറ്ററിൽനിന്നും വിക്രം ലാൻഡർ വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 2 ചരിത്രപരമായ ലാൻഡിങ് നടത്തുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1.30നും 2.30നും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്.
ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് അറിയിക്കുകയാണ് ലക്ഷ്യം. 2008 ലെ ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയാണ് ചന്ദ്രയാന്‍ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.