/indian-express-malayalam/media/media_files/uploads/2023/10/Israel-Palestine-War-3.jpg)
പ്രതീകാത്മക ചിത്രം
വടക്കൻ ഗാസയിൽ നിന്ന് പലസ്തീൻ ജനതയയെ 24 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കാൻ ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിയതായി ഐക്യരാഷ്ട്ര സഭ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ഇതോടെ ചുരുങ്ങിയ സമയത്തിനകം 11 ലക്ഷത്തോളം പലസ്തീനുകാരെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വരും. അതേസമയം, ഇസ്രയേൽ സൈന്യം ഈ ഉത്തരവ് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
ഇസ്രയേൽ കരയാക്രമണത്തിന് മുന്നൊരുക്കം തുടങ്ങിയതായും, രാഷ്ട്രീയ നേതൃത്വത്തിന്റ അന്തിമാനുമതിക്കായി കാത്തിരിക്കുകയാണെന്നും സൈനിക മേധാവികൾ വ്യാഴാഴ്ച അറിയിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഇസ്രയേലിന് നേരെ ആക്രമണം നടത്തിയ, പലസ്തീൻ സൈനിക ഗ്രൂപ്പ് ഹമാസിന്റെ മുഴുവൻ അംഗങ്ങളേയും കണ്ടെത്തി വകവരുത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയെന്നത് അസാധ്യമാണെന്നും, വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുഎൻ വക്താവ് സ്റ്റിഫാനി ഡുജാറിക് മുന്നറിയിപ്പ് നൽകി. ഇസ്രയേൽ-പലസ്തീൻ സംഘർഷങ്ങൾക്കിടയിൽ ഇതുവരെ 2800 പേർ കൊല്ലപ്പെടുകയും, 4.23 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
അതേസമയം, സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലേയും വടക്കൻ നഗരമായ അലപ്പോയിലേയും പ്രധാന വിമാനത്താവളങ്ങളിൽ വ്യാഴാഴ്ച ഇസ്രയേൽ ആക്രമണം നടത്തിയതായി സിറിയയുടെ ദേശീയ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. രണ്ട് ആക്രമണങ്ങൾക്കും മറുപടിയായി സിറിയൻ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തിയതായി പ്രാദേശിക മാധ്യമ ചാനൽ ഷാം എഫ്എം അറിയിച്ചു.
അലപ്പോ വിമാനത്താവളത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, ദമാസ്‌കസ് എയർപോർട്ടിലെ നാശനഷ്ടങ്ങളെക്കുറിച്ച് ഒരു വിവരവും സിറിയ പുറത്തുവിട്ടിട്ടില്ല. "സിറിയയിലെ ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ" എന്ന് ഇസ്രയേൽ വിശേഷിപ്പിക്കുന്ന അലെപ്പോ, ദമാസ്കസ് വിമാനത്താവളങ്ങൾക്ക് നേരെ ഇസ്രയേൽ വർഷങ്ങളായി ആക്രമണം നടത്തിവരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.