ന്യൂഡല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം. അതേസമയം ഐഎസിന്റെ അവകാശവാദം കശ്മീര്‍ പൊലീസ് നിരാകരിച്ചു. കൊല്ലപ്പെട്ട ഇഷ്ഫാഖ് അഹമ്മദ് സോഫിയാണ് ഐഎസിന്റെ അവസാന ഭീകരനെന്ന് പൊലീസ് വ്യക്തമാക്കി.
ഐഎസ് വാർത്താ ഏജൻസിയായ അമാഖ് ആണ് വെള്ളിയാഴ്ച ഈ അവകാശവാദം ഉന്നയിച്ചത്. ഇന്ത്യയിൽ ‘വിലയാ ഓഫ് ഹിന്ദ്’’ എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് അറിയിച്ചു.
വിലയാ ഓഫ് ഹിന്ദ് എന്നാൽ ഹിന്ദ് പ്രവിശ്യ എന്നാണ് അർഥം. കശ്മീരിലാണ് ഈ പ്രവിശ്യയെന്നും സൂചനയുണ്ട്. ഇറാഖിലും സിറിയയിലുമായി ഐഎസ് സ്ഥാപിച്ച കാലിഫേറ്റ് പൂർണമായി തകർന്നതിനു പിന്നാലെയാണ് ഐഎസ് ഇന്ത്യയിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ ഭൂരിഭാഗം മേഖലകളുടെയും നിയന്ത്രണം ഒരു സമയത്ത് ഐഎസ് കൈകളിലായിരുന്നു.
ഷോപ്പിയാനിലെ അംശിപോറയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈന്യത്തിനു വൻ നഷ്ടമുണ്ടാക്കിയെന്നും ഐഎസ് അവകാശപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ (ഐഎസ്ജെകെ) എന്ന ഭീകര സംഘടനയിലെ അംഗമായ ഇഷ്ഫാഖ് സോഫി കഴിഞ്ഞ ദിവസം ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഐഎസിന്റെ അവകാശവാദം.
ബാരാമുള്ള ജില്ലയിലെ സോപോർ സ്വദേശിയാണ് കൊല്ലപ്പെട്ട സോഫി. ഹർക്കത്തുൾ മുജാഹുദീനിലൂടെ ഭീകരപ്രവർത്തനം ആരംഭിച്ച ഇയാളെ, പൊലീസ് ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.