/indian-express-malayalam/media/media_files/uploads/2019/08/chidambaram-7.jpg)
ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന് അർജന്‍റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, സൗത്ത് ആഫ്രിക്ക സ്പെയിൻ ശ്രീലങ്ക ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് പറഞ്ഞു. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്.
ചിദംബരത്തിന്‍റെ വിദേശനിക്ഷേപത്തിന്‍റെ തെളിവുകള്‍ എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിക്ക് കൈമാറും. ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ അനുവാദം നല്‍കണമെന്നും എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
Read More: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു
അതേസമയം ചിദംബരത്തിന്‍റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹർജി. എൻഫോഴ്‌സ്‌മെന്‍റിന്‍റെ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടുന്നതാണ് മറ്റൊരു ഹര്‍ജി. ജസ്റ്റിസ്മാരായ ആർ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കും.
ചിദംബരത്തെ നാല് ദിവസത്തേക്കായിരുന്നു സിബിഐ കോടതി കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടത്. ഒന്നര മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപില്‍ സിബല്‍ എന്നിവരാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദങ്ങളുന്നയിച്ചു. അഞ്ച് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു തുഷാര്‍ മേത്തയുടെ പ്രധാന വാദം.
ബുധനാഴ്ച രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. വീടിന്റെ കൂറ്റന്‍ മതില്‍ ചാടി കടന്നാണ് സിബിഐ അകത്തേക്ക് പ്രവേശിച്ചത്. ഗേറ്റ് പൂട്ടിയിട്ടതിനെ തുടര്‍ന്നാണ് മതില്‍ ചാടി കടക്കേണ്ടി വന്നത്. ആറംഗ സിബിഐ ഉദ്യോഗസ്ഥരാണ് ആദ്യം ചിദംബരത്തിന്റെ വീട്ടിലെത്തിയത്. പിന്നാലെ 20 ഓളം ഉദ്യോഗസ്ഥരുമെത്തി. ചിദംബരത്തിന്റെ നിർദേശാനുസരണമാണ് വീടിന്റെ ഗേറ്റ് പൂട്ടിയത്. അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കപിൽ സിബൽ എന്നിവരും പി.ചിദംബരത്തിനൊപ്പം വീട്ടിലുണ്ടായിരുന്നു. സിബിഐയ്ക്ക് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘവും ഡല്‍ഹി പൊലീസും ചിദംബരത്തിന്റെ വസതിയിലെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.