ന്യൂഡല്‍ഹി: ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. സാക്കീർ നായിക്കിനെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ശ്രമങ്ങൾക്ക് തിരിച്ചടി. നായിക്കിന് ഇന്റര്‍പോള്‍ ക്ലീന്‍ ചിറ്റ് നല്കി. നായിക്കിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോൾ വിസമ്മതിച്ചു. നായിക്കിനെതിരായ മതിയായ തെളിവുകളുടെ അഭാവത്തിലാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോൾ വിസമ്മതിച്ചത്.
നടപടി ആശ്വാസകരമാണെന്ന് പ്രതികരിച്ച നായിക് തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന വ്യാജ കുറ്റാരോപണങ്ങള്‍ ഇന്ത്യ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് സാക്കിര്‍ നായിക്കിന്റെ പ്രതികരണം.
സത്യം രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നും ഇന്ത്യയും അത് വൈകാതെ അംഗീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും സക്കീര്‍ നായിക് പ്രതികരിച്ചു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഇത്തരമൊരു നീതി ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആശ്വാസമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന്റെ പങ്ക് തെളിയിക്കുന്നതിന് മതിയായ തെളിവുകള്‍ ഇന്ത്യക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇന്റര്‍പോള്‍ ചൂണ്ടിക്കാട്ടി. മതസ്പര്‍ദ്ധ വളര്‍ത്തുന്ന സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ സാമാധാനപരമായ സഹവര്‍ത്തിത്വത്തിന് വിഘാതമുണ്ടാക്കുന്നു എന്ന് കാണിച്ചാണ് ഇന്റര്‍പോള്‍ ഓഫ് ഇന്ത്യയുടെ ദേശീയ സെന്‍ട്രല്‍ ബ്യൂറോ ഇന്റര്‍പോള്‍ കമ്മീഷനെ സമീപിച്ചത്.
നായിക്കിനെയും അദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെയും കഴിഞ്ഞ നവംബറില്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. സക്കീര്‍ നായിക്കിന്റെ പാസ്പോര്‍ട്ട് റദ്ദാക്കുകയും ചെയ്തു. നായിക്കിനെതിരെ എന്‍.ഐ.എ പ്രത്യേക കോടതി ജാമ്യമില്ല വാറണ്ട് പുറത്തിറക്കി.
സാക്കിര്‍ നായിക് ഇപ്പോള്‍ സൗദിയില്‍ ഉണ്ടെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം വിദേശത്തുതന്നെ തങ്ങുന്നത്. കഴിഞ്ഞ വർഷം നവംബറില്‍ അന്വേഷണം പ്രഖ്യാപിച്ച സമയത്ത് വിദേശ സന്ദര്‍ശനത്തിലായിരുന്ന സാക്കിര്‍ നായിക് പിന്നീട് ഇന്ത്യയിലേക്ക് വന്നിട്ടില്ല.