ഇസ്ലാമാബാദ്: വിമാനത്തിലെ ടോയ്ലറ്റ് ആണെന്ന് കരുതി എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്ന യാത്രക്കാരി പരിഭ്രാന്തി സൃഷ്ടിച്ചു. പാക്കിസ്ഥാന് രാജ്യാന്തര എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്.
മാഞ്ചെസ്റ്റര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ വച്ചാണ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരി തുറന്നത്. ടോയ്ലറ്റ് ആണെന്ന് കരുതിയാണ് യുവതി എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ തുറക്കാനുള്ള ബട്ടനില്‍ അമര്‍ത്തിയത്. എമര്‍ജന്‍സി വാതില്‍ തുറന്നതോടെ അടിയന്തര പാരച്യൂട്ട് സംവിധാനം പ്രവർത്തന സജ്ജമാകുകയായിരുന്നു
‘മാഞ്ചസ്റ്ററില്‍ നിന്നും ഇസ്ലാമാബാദിലേക്കുള്ള പാക്കിസ്ഥാന് രാജ്യാന്തര എയര്‍ലൈന്‍സിന്റെ പികെ 702 വിമാനത്തിലാണ് സംഭവം നടന്നത്. ഇതേ തുടര്‍ന്ന് വിമാനം ഏഴ് മണിക്കൂര്‍ വൈകി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്,’ എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
Read More: എത്യോപ്യയില്‍നിന്ന് കെനിയയിലേക്ക് 149 യാത്രക്കാരുമായി പറന്ന വിമാനം തകര്‍ന്നുവീണു
സംഭവം നടന്നതിന് ശേഷം മറ്റ് നടപടി ക്രമങ്ങള്‍ക്കായി വിമാനത്തിലെ 40 യാത്രികര്‍ അവരുടെ ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി വിമാനത്തില്‍ നിന്നും ഇറങ്ങേണ്ടി വന്നു. മണിക്കൂറുകള്‍ യാത്ര വൈകുമെന്നായതോടെ യാത്രക്കാര്‍ക്ക് ഹോട്ടല്‍ സൗകര്യവും യാത്രയ്ക്കുള്ള സൗകര്യവും പാക് എയര്‍ലൈന്‍സിന് ഒരുക്കേണ്ടതായി വന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്.
പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് മേധാവിയായ എയര്‍ മാര്‍ഷല്‍ അര്‍ഷദ് മാലിക്ക് സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
പാക്കിസ്ഥാന്റെ ദേശീയ എയര്‍ലൈന്‍ സംവിധാനം വന്‍ സാമ്പത്തിക നഷ്ടം നേരിടുന്ന സമയത്താണ് വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായത്. പാക് സര്‍ക്കാര്‍ ദേശീയ വിമാന സര്‍വ്വീസിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്.