/indian-express-malayalam/media/media_files/uploads/2023/06/Brij-Bhushan.jpg)
ദേശീയ ഗുസ്തി ഫെഡറേഷന് അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്
ന്യൂഡൽഹി: ആറു വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺ സിങ്ങിൽനിന്നും നേരിടേണ്ടി വന്ന ലൈംഗിക ചൂഷണത്തിന്റെ നിരവധി സംഭവങ്ങൾ വിവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിനായി ലക്‌നൗവിൽ നടന്ന ട്രയൽസിന്റെ അവസാനം ടീം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തപ്പോൾ, അയാൾ തന്റെ നിതംബത്തിൽ കൈ വച്ചതായും താൻ മാറാൻ ശ്രമിച്ചുവെന്നും ഒരു പരാതിക്കാരി പറഞ്ഞു.
''അവളുടെ സമീപത്തായി അയാൾ (ബ്രിജ് ഭൂഷൺ) നിൽക്കുന്നത് ഞാൻ കണ്ടു. അവൾ അയാളെ തള്ളിമാറ്റിയശേഷം എന്തോ പറഞ്ഞുകൊണ്ട് അവിടെനിന്നും മാറിനിന്നു. ആദ്യം അവൾ പ്രസിഡന്റിന്റെ അരികിൽ നിൽക്കുകയായിരുന്നു, പക്ഷേ പിന്നീട് മുന്നിലേക്ക് വന്നു. ഈ വനിതാ ഗുസ്തി താരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഞാൻ കണ്ടു, അവൾ അസ്വസ്ഥയായി. അവൾക്കെന്തോ മോശം അനുഭവം ഉണ്ടായി. അയാൾ എന്താണ് ചെയ്തതെന്ന് ഞാൻ കണ്ടില്ല. എന്നാൽ, ഇങ്ങോട്ട് വരൂ, ഇവിടെ വന്ന് നിൽക്കൂ എന്നു പറഞ്ഞ് അയാൾ പെൺകുട്ടിയെ തൊടുന്നുണ്ടായിരുന്നു. അവളുടെ പെരുമാറ്റത്തിൽനിന്നും അന്നത്തെ ദിവസം മോശമായത് എന്തോ സംഭവിച്ചുവെന്നത് വ്യക്തമാണ്,'' ജഗ്‌ബീർ പറഞ്ഞു.
ബ്രിജ് ഭൂഷണിൽ നിന്നും പരാതിക്കാരിയിൽ നിന്നും ഏതാനും അടി അകലെ നിൽക്കുകയായിരുന്ന 2007 മുതൽ രാജ്യാന്തര ഗുസ്തി റഫറിയായ ജഗ്ബീർ സിങ് ഡൽഹി പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടിയുടെ ആരോപണങ്ങൾ ശരിവച്ചിട്ടുണ്ട്. ഫോട്ടോയെക്കുറിച്ച് ഡൽഹി പൊലീസ് തന്നോട് ചോദിച്ചതായി ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവെ ജഗ്‌ബീർ സിങ് പറഞ്ഞു. കേസിൽ നാലു സംസ്ഥാനങ്ങളിൽനിന്നുള്ള 125 ലധികം സാക്ഷികളിൽ ഒരാളാണ് ജഗ്ബീർ.
''പൊക്കം കൂടിയ ഗുസ്തി താരങ്ങളിൽ ഒരാളായിരുന്നു ഞാൻ. ഫോട്ടോയ്ക്കായി അവസാന നിരയിൽ നിൽക്കേണ്ടതായിരുന്നു. മറ്റുള്ള താരങ്ങൾ അവരവരുടെ സ്ഥാനത്ത് നിൽക്കുന്നതും കാത്ത് അവസാനത്തെ നിരയിൽ നിൽക്കുകയായിരുന്നു ഞാൻ. അപ്പോൾ അയാൾ എന്റെ അടുത്തായി വന്നു നിന്നു. പെട്ടെന്ന് ഒരു കൈ എന്റെ നിതംബത്തിൽ തൊട്ടു. ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ അയാളുടെ കൈകൾ എന്റെ നിതംബത്തിലായിരുന്നു. പെട്ടെന്ന് തന്നെ ഞാൻ അവിടെനിന്ന് മാറാൻ ശ്രമിച്ചു. അപ്പോൾ, അയാൾ ബലമായി എന്റെ തോളിൽ പിടിച്ചു വലിച്ചു. എങ്ങനെയോ അയാളുടെ കൈകളിൽനിന്ന് ഞാൻ രക്ഷപ്പെട്ടു. ടീം ഫോട്ടോയിൽനിന്ന് ഒഴിവാകാൻ കഴിയാത്തതിനാൽ അയാളിൽ നിന്ന് മാറി ഒന്നാം നിരയിൽ ഇരിക്കാൻ ഞാൻ തീരുമാനിച്ചു,'' എഫ്ഐആറിൽ പറയുന്നു.
ഫോട്ടോ എടുക്കുന്നതിനായി മുൻ നിരയിലേക്ക് മാറുന്നതിന് മുമ്പ് സിങ് അവളുടെ തോളിൽ ബലമായി പിടിച്ചിരുന്നുവെന്ന് എഫ്‌ഐആറിൽ പറയുന്നു. സിങ്ങിൽ നിന്നുമുണ്ടായ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഗുസ്തി താരം സ്തംഭിച്ചുപോയെന്ന് എഫ്‌ഐആറിൽ എഴുതിയിട്ടുണ്ട്.
ഈ സംഭവത്തെക്കുറിച്ച് സംസാരിച്ച രണ്ടാമത്തെ സാക്ഷിയാണ് ജഗ്ബീർ, മറ്റൊരാൾ 2010 ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവ് അനിതയാണ്. കുറഞ്ഞത് രണ്ട് ഗുസ്തിക്കാർ നടത്തിയ ലൈംഗികാരോപണങ്ങൾ ഇരുവരും ശരിവച്ചു.
ബ്രിജ് ഭൂഷൺ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലമായി ആലിംഗനം ചെയ്ത സംഭവം പരാതിക്കാരി ഫോണിൽ വിളിച്ച് തന്നോട് പറഞ്ഞതായി അനിത പറഞ്ഞു. പട്യാലയിലെ ദേശീയ ക്യാമ്പിൽ തിരിച്ചെത്തിയ അനിതയോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിക്കുമ്പോൾ പരാതിക്കാരി കരയുകയായിരുന്നു. തന്റെ സ്വർണ മെഡൽ വിജയത്തിന്റെ രാത്രിയിൽ നേരിടേണ്ടി വന്ന ദുരനുഭവം തന്നെ മാനസികമായി തളർത്തിയതായി അവളുടെ പരാതിയിൽ പറയുന്നു.
ഏപ്രിൽ 22 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെതിരെ ലൈംഗിക പീഡനത്തിന് ഡൽഹി കൊണാട്ട് പ്ലെയ്സിലെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ 28 ന് ഡൽഹി പൊലീസ് രണ്ടു എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നത്, ഭീഷണിപ്പെടുത്തല്‍, എന്നിവയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച രണ്ട് എഫ്ഐആറുകളിലെ പ്രധാന ആരോപണങ്ങള്‍.
ഒരു ഒളിമ്പ്യൻ, ഒരു കോമൺവെൽത്ത് സ്വർണ മെഡൽ ജേതാവ്, ഒരു രാജ്യാന്തര റഫറി, ഒരു സംസ്ഥാന തല പരിശീലകൻ എന്നിവർ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ വനിതാ ഗുസ്തിക്കാരുടെ ലൈംഗിക പീഡന ആരോപണങ്ങൾ ശരിവച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.