അബുദാബി: വാട്‌സാപ്പ് വഴി സ്‌ത്രീയെ അധിക്ഷേപിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഏകദേശം അരക്കോടിയിലേറെ രൂപയാണ് കുറ്റക്കാരനായ യുവാവിന് കോടതി ശിക്ഷ വിധിച്ചത്. വാട്‌സാപ്പിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച യുവാവിന് അബുദാബി കോടതിയാണ് 2,70,000 ദിർഹം പിഴശിക്ഷയായി വിധിച്ചത്. ഇത് ഏകദേശം അരക്കോടിയിലേറെ മൂല്യം വരും. 20,000 ദിര്‍ഹം യുവതിക്ക് നഷ്ടപരിഹാരമായി നൽകണം.
ഐടി നിയമത്തിലെ വകുപ്പുകൾ ലംഘിച്ചതായി കാണിച്ചാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. ഇന്റർനെറ്റിലൂടെ അപകീർത്തിപ്പെടുത്തുന്നതിന് 2,50,000 ദിർഹം മുതൽ 5,00,00 ദിർഹം വരെയാണ് യുഎഇയിൽ പിഴ. തനിക്ക് വാട്‌സാപ്പിലൂടെ ലഭിച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സഹിതം പരാതിക്കാരിയായ അറബ് യുവതി പൊലീസിന് സമർപ്പിച്ചു.
Read Also: റൊണാൾഡോയില്ലാതെ ഇറങ്ങിയ യുവന്റസിന് തോൽവി; ബാഴ്‌സയുടെ ജയം എതിരില്ലാത്ത രണ്ട് ഗോളിന്
പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കേസ് പ്രോസിക്യൂഷന് കെെമാറിയിരുന്നു. ഐടി നിയമത്തിലെ വകുപ്പുകള്‍ ലംഘിച്ചതിനാണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച കോടതി, യുവാവിന് 2,50,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു.
താന്‍ നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിന് നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരി സിവില്‍ കേസ് ഫയല്‍ ചെയ്‌തിരുന്നു. ഈ കേസില്‍ പ്രാഥമിക കോടതി 20,000 ദിര്‍ഹം യുവതിക്ക് നഷ്‍ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയായിരുന്നു. കീഴ്‌ക്കോടതി വിധിച്ച 20,000 ദിർഹം പോര എന്നും കൂടുതൽ വേണമെന്നും ആവശ്യപ്പെട്ട് യുവതി മേൽക്കോടതിയെ സമീപച്ചെങ്കിലും ഈ ആവശ്യം തള്ളി. കീഴ്‌ക്കോടതി വിധിച്ച നഷ്‌ടപരിഹാരം മേൽക്കോടതി ശരിവയ്‌ക്കുകയായിരുന്നു.