/indian-express-malayalam/media/media_files/uploads/2017/03/manohar-parrikar1.jpg)
പനാജി: ടിവി അവതാരകന്റെ പരിഹാസം കലർന്ന ചോദ്യമാണ് പാക്കിസ്ഥാനെതിരായ മിന്നാലാക്രമണത്തിലേക്ക് നയിച്ചതെന്ന് മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്റെ വെളിപ്പെടുത്തൽ. 15 മാസങ്ങൾക്ക് മുമ്പ് തന്നെ അതിർത്തി കടന്നുള്ള മിന്നാലാക്രമണത്തിനായി മുന്നൊരുക്കം നടത്തിയിരുന്നതായും പരീക്കർ അറിയിച്ചു.
കേന്ദ്ര വാർത്താവിതരണ സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനോടുള്ള ടെലിവിഷൻ അവതാരകന്റെ ചോദ്യമാണ് മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചതാണെന്നാണ് പരീക്കർ വ്യക്തമാക്കിയത്. 2015ൽ മണിപ്പൂരിലെ നോർത്ത് ഈസ്റ്റേൺ മിലിറ്ററി ഗ്രൂപ്പായ എൻഎസ്‌സിഎൻ(കെ) നടത്തിയ ഒളിയാക്രമണത്തിനു മറുപടിയായി ഇന്ത്യ നൽകിയ തിരിച്ചടിയെക്കുറിച്ച് വിവരിക്കുന്പോഴാണ് റാത്തോഡിനെ അവതാരകൻ പരിഹസിച്ചത്.
2015 ജൂൺ നാലിനാണു എൻഎസ്‌സിഎൻ(കെ) മണിപ്പൂരിലെ ചന്ദൽ ജില്ലയിൽ ഇന്ത്യൻ സൈനിക വ്യൂഹത്തിനെ ആക്രമിച്ചത്. ഈ ആക്രമണത്തിൽ 18 സൈനികർ കൊല്ലപ്പെട്ടു. 200 പേർ മാത്രമുള്ള ചെറിയ ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ജൂൺ എട്ടിന് ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ മിന്നലാക്രമണം നടത്തി. 80ഓളം ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിനായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പരീക്കർ തള്ളി. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചില്ല. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കുന്നതിനായി കോപ്റ്ററുകൾ ഒരുക്കി നിർത്തിയെന്നും പരീക്കർ പറഞ്ഞു.
മ്യാൻമർ അതിർത്തിയിലെ സൈനികനീക്കങ്ങളെക്കുറിച്ചു സൈനികൻ കൂടിയായ രാജ്യവർധൻ സിങ് റാത്തോഡ് വിശദീകരിക്കുന്നതിനിടെ, വെസ്റ്റേൺ ഫ്രണ്ടിനെതിരെ ആക്രമണം നടത്താൻ ധൈര്യമുണ്ടോയെന്നു ടെലിവിഷൻ അവതാരകൻ ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആ പരിഹാസം എന്നെ വളരെയധികം വിഷമിപ്പിച്ചു. അതാണു പാക്ക് അധീന കശ്മീരിൽ മിന്നലാക്രമണം നടത്തുന്നതിലേക്കു നയിച്ചത്. എന്നാൽ ഉടനടി തിരിച്ചടി നൽകേണ്ടെന്നും കുറച്ചു കാത്തിരിക്കാനുമാണു തീരുമാനിച്ചത്. തുടർന്നാണ് 2016 സെപ്റ്റംബർ 29ന് വെസ്റ്റേൺ ഫ്രണ്ടിനെതിരെ മിന്നലാക്രമണം നടത്തിയത്.
15 മാസങ്ങൾക്കു മുൻപുതന്നെ ഇതിനുവേണ്ട തയാറെടുപ്പുകൾ നടത്തിയിരുന്നു. കൂടുതൽ സൈനികർക്കു പരിശീലനം നടത്തി. മുൻഗണനാ ക്രമത്തിൽ ആയുധങ്ങൾ വാങ്ങി. ഡിആർഡിഒ വികസിപ്പിച്ച സ്വാതി ആയുധനിർണയ റഡാർ ഉപയോഗിച്ചാണു പാക്ക് മേഖലകൾ കണ്ടെത്തിയതെന്നും പരീക്കർ വ്യക്തമാക്കി. പനജിയിൽ നടന്ന വ്യവസായികളുടെ യോഗത്തിലായിരുന്നു പരീക്കറിന്റെ പ്രസ്താവന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.