കൊച്ചി: വൻ ആയുധശേഖരവുമായി സൊമാലിയൻ മത്സ്യബന്ധന ബോട്ടിനെ ദക്ഷിണ നാവിക സേന പിടികൂടി. ഏഥൻസ് കടലിടുക്കിൽ വച്ചാണ് ഐഎൻഎസ് സുനയന സൊമാലിയൻ ബോട്ടിനെ പിടികൂടിയത്. സൊമാലിയൻ തീരത്ത് നിന്നും 25 നോട്ടിക്കൽ മൈൽ അകലെ സൊക്കോത്ര ദ്വീപിന് സമീപത്ത് വച്ചാണ് ഡിസംബർ ഏഴിന് ബോട്ട് ദക്ഷിണ നാവിക സേന സംഘം പിടികൂടിയത്.

Read More: സൊമാലിയയില്‍ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു
ബോട്ടിൽ നിന്ന് നാല് ഹൈ കാലിബർ എകെ 47 തോക്കുകളും ഒരു മെഷീൻ ഗണ്ണും, ഇവയ്ക്കാവശ്യമായ വെടിയുണ്ട ശേഖരവും നാവിക സേനാംഗങ്ങൾ കണ്ടെത്തി. സൊമാലിയൻ സുദ്രാതിർത്തിയിൽ അനധികൃത മത്സ്യബന്ധന ബോട്ടുകളിലൂടെയുളള കടൽക്കൊളളക്കാരുടെ സഞ്ചാരവും ആക്രമണവും നിയന്ത്രിക്കുന്നതിനാണ് ലോകത്തെ മികച്ച നാവിക സേനാംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗൺസിൽ 2017 ലാണ് ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയത്. ഇതേ തുടർന്ന് 2018 ഒക്ടോബർ ആറ് മുതലാണ് ദക്ഷിണ നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുനയന ഈ ഭാഗത്ത് പട്രോളിങിനായി എത്തിയത്.

ഡിസംബർ ഏഴിന് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോട്ട് നാവിക സേന സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ബോട്ടിൽ വിശദമായ പരിശോധന നടത്തി. പരിശോധന നടക്കുന്ന സമയത്ത് ബോട്ടിൽ ആരും ഉണ്ടായിരുന്നില്ല.
Read More: ഇന്ത്യൻ ചരക്കു കപ്പൽ സൊമാലിയൻ കടൽകൊളളക്കാർ റാഞ്ചിയതായി റിപ്പോർട്ട്

ഇന്ത്യൻ കപ്പലുകൾക്കും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്കും സമുദ്രപാതയിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിൽ ഇന്ത്യൻ നാവിക സേനയുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ തെളിവാണ് ഇതെന്ന് ദക്ഷിണ നാവിക സേന വക്താവ് കമ്മാന്റർ ശ്രീധർ വാര്യർ പറഞ്ഞു.