ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര, ജാവ ദ്വീപുകളിലുണ്ടായ സുനാമിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 222 ആയി. 800 പേർക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽതന്നെ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ശനിയാഴ്ച രാത്രിയാണ് സുനാമിയുണ്ടായത്. നൂറുകണക്കിന് വീടുകൾ തിരമാലയിൽപ്പെട്ട് തകർന്നു. നിരവധി പേരെ കാണാതായിട്ടുണ്ട്. എത്ര പേരാണ് കാണാതായതെന്നുളള വിവരം ഇപ്പോഴും വ്യക്തമല്ല.
ക്രാക്തോവ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് കടലിനടിയിലുണ്ടായ ഭൂചലനമാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യയിലെ ജിയോളജിക്കൽ ഏജൻസി അറിയിച്ചു. പ്രദേശിക സമയം 9.30നായിരുന്നു സുനാമി. രക്ഷാപ്രവർത്തനം തുടരുന്നതായും നിരവധി പേരെ കാണാതായതായും ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവരണ ഏജൻസി അറിയിച്ചു.
സെപ്റ്റംബറിൽ ഇന്തോനേഷ്യയിലെ സുലവേസിൽ ഉണ്ടായ സുനാമിയിൽ എണ്ണൂറിലധികം പേർ മരിച്ചിരുന്നു. 2010 ൽ മെന്താവായ് ദ്വീപിലുണ്ടായ സുനാമിയിൽ 300 പേരും 2006 ൽ ജാവയിലുണ്ടായ സുമാനിയിൽ 700 പേരും മരിച്ചിരുന്നു.