scorecardresearch

ഇറാനില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇന്ത്യന്‍ നാവികര്‍ ഇന്ന് തിരിച്ചെത്തും

ഇറാനിലെ ചബഹാര്‍, കൊണാര്‍ക്ക്, സിസ്റ്റാന്‍, ബാലുചെസ്ഥാന്‍ പ്രവിശ്യകളില്‍ 403 ദിവസമാണ് ഇവര്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്.

judicial custody in Iran
ഫൊട്ടോ എഎന്‍ഐ

ന്യൂഡല്‍ഹി: ഇറാനിലെ ചബഹാര്‍ സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അഞ്ച് ഇന്ത്യന്‍ നാവികര്‍ വെള്ളിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങും. ടെഹ്റാനില്‍ നിന്ന് ഇറാന്‍ എയര്‍ വിമാനം വഴിയാണ് ഇവര്‍ മുംബൈയിലെത്തുകയെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

അനികേത് ഷാം യെന്‍പുരെ, മന്ദര്‍ മിലിന്ദ് വോര്‍ലിക്കര്‍, നവീന്‍ സിംഗ്, പ്രണവ് കുമാര്‍, തമിഴ്‌സെല്‍വന്‍ രംഗസാമി എന്നിവര്‍ അന്വേഷണം പൂര്‍ത്തിയാക്കിയതിനാല്‍ കുറ്റമൊന്നും ചുമത്താതെ ടെഹ്റാനില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇറാനിലെ ചബഹാര്‍, കൊണാര്‍ക്ക്, സിസ്റ്റാന്‍, ബാലുചെസ്ഥാന്‍ പ്രവിശ്യകളില്‍ 403 ദിവസമാണ് ഇവര്‍ കസ്റ്റഡിയില്‍ കഴിഞ്ഞത്.

ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നല്‍കിയ നിര്‍ദേശപ്രകാരം ടെഹ്റാനിലെ ഇന്ത്യന്‍ എംബസി നാവികര്‍ക്ക് ബോര്‍ഡിങ്ങും താമസവും നല്‍കിയിരുന്നു. ഇന്ത്യന്‍ വേള്‍ഡ് ഫോറം പ്രസിഡന്റ് പുനീത് സിങ് ചന്ദോക്ക് 2021 ജൂലൈ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നാവികരുടെ പ്രശ്‌നം ഉന്നയിച്ചതായി വൃത്തങ്ങള്‍ എഎന്‍ഐ യോട് പറഞ്ഞു.

നിരപരാധികളെന്ന് പ്രാദേശിക കോടതി വിധി

2021 മാര്‍ച്ച് 8-ന്, ഇറാനിലെ തുറമുഖ നഗരമായ ചബഹാറിലെ ഒരു പ്രാദേശിക കോടതി, പ്രതികള്‍ നിരപരാധികളാണെന്ന് വിധിച്ചു. ഇവരെ ഉടന്‍ വിട്ടയക്കാനും കോടതി ഉത്തരവിട്ടു. നാവികരെ 2021 മാര്‍ച്ച് 9 ന് ജയിലില്‍ നിന്ന് മോചിപ്പിച്ചു, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അടുത്തുള്ള നഗരമായ കൊണാറക്കിലേക്ക് കൊണ്ടുപോയി.

നാവികര്‍ക്ക് അവരുടെ സാധനങ്ങള്‍ കൈമാറിയെങ്കിലും, അവരുടെ പാസ്പോര്‍ട്ടുകളും തിരിച്ചറിയല്‍ രേഖകളും, അവരുടെ തുടര്‍ച്ചയായ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്-കം-സീഫറേഴ്സ് ഐഡന്റിറ്റി ഡോക്യുമെന്റ് (സിഡിസി) ഉള്‍പ്പെടെയുള്ളവ പ്രാദേശിക അധികാരികള്‍ തിരികെ നല്‍കിയില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു.

തുടര്‍ന്ന് നാവികരുടെ കുടുംബാംഗങ്ങള്‍ നിയമോപദേശകനായ ഗുരീന്ദര്‍ പാല്‍ സിങ് മുഖേന ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അവര്‍ ഇന്ത്യന്‍ അധികാരികളില്‍ നിന്ന് നിയമസഹായം തേടുകയും അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള ഒരു രേഖ നല്‍കുകയും ചെയ്തു. ഇന്ത്യന്‍ വേള്‍ഡ് ഫോറമാണ് നാവികരെ തിരിച്ചയക്കുന്നതിനുള്ള സൗകര്യമൊരുക്കുന്നതെന്നും ചെലവ് ഇന്ത്യന്‍ സര്‍ക്കാരാണ് വഹിക്കുന്നതെന്നും പുനീത് സിങ് ചന്ദോക് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Indian seafarers under judicial custody iran return india