ന്യൂഡല്‍ഹി: വെയിറ്റിങ് ലിസ്റ്റുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നിര്‍മ്മിച്ച ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രോഗ്രാമിന്റെ പരീക്ഷണം ഇന്ത്യന്‍ റെയില്‍വെ വിജയകരമായി പൂര്‍ത്തിയാക്കി.
എഐയുടെ സഹായത്തോടെ വെയിറ്റിങ് ലിസ്റ്റ് അഞ്ച് മുതല്‍ ആറ് ശതമാനം വരെയാക്കി ചുരുക്കാനും സാധിച്ചു. പരീക്ഷണത്തിന്റെ അവസാനം ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ യാത്രക്കാര്‍ക്ക് ആവശ്യത്തിലധികം ടിക്കറ്റുകള്‍ ലഭ്യമായിരുന്നു.
റെയിൽവേയുടെ ഇൻ-ഹൗസ് സോഫ്റ്റ്വെയർ വിഭാഗമായ സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (സിആര്‍ഐഎസ്) വികസിപ്പിച്ചെടുത്ത ‘ഐഡിയൽ ട്രെയിൻ പ്രൊഫൈൽ’ രാജധാനി ഉൾപ്പെടെ 200 ഓളം ദീർഘദൂര ട്രെയിനുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്നു.
യാത്രക്കാർ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്തു, വർഷത്തിൽ ഏത് സമയത്താണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നിവ ഉൾപ്പെടുന്ന പാറ്റേണുകൾ എഐ മൊഡ്യൂൾ പ്രോസസ്സ് ചെയ്തു. യാത്രാ കാലയളവില്‍ ഏതൊക്കെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നും പരിശോധിച്ചു.
“ഒരു ദീർഘദൂര ട്രെയിനിൽ 60 സ്റ്റോപുകളുണ്ടെങ്കില്, സാധ്യമായ 1,800 ടിക്കറ്റ് കോമ്പിനേഷനുകളെ കുറിച്ച് എഐ പഠിച്ചു. 10 സ്റ്റോപ്പുണ്ടെങ്കില്‍, സാധാരണയായി ഏകദേശം 45 ടിക്കറ്റ് കോമ്പിനേഷനുകളും മറ്റും ഉണ്ട്,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മുതിർന്ന റെയിൽവേ ബോർഡ് ഉദ്യോഗസ്ഥൻ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അഡ്വാൻസ്ഡ് റിസർവേഷൻ കാലയളവിന്റെ തുടക്കത്തിലോ ട്രെയിനുകൾ പുറപ്പെടുന്നതിന് 120 ദിവസത്തിന് മുമ്പോ ആണ് ‘ഐഡിയൽ ട്രെയിൻ പ്രൊഫൈൽ’ തത്സമയമാക്കിയത്. ഏഴ് സോണൽ റെയിൽവേകളിലെ പാസഞ്ചർ റിസർവേഷൻ സംവിധാനങ്ങളാണ് ട്രയൽ ഉൾപ്പെടുത്തിയത്.
ടിക്കറ്റ് സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ തന്നെ പല യാത്രക്കാരും ട്രെയിന്‍ മാര്‍ഗം തിരഞ്ഞെടുക്കുന്നില്ലെന്നും റെയില്‍ ഭവന് പറയുന്നു.
റെയിൽവേ ബോർഡിലെ അഡീഷണൽ അംഗം (കൊമേഴ്സ്യൽ) സുനിൽ കുമാർ ഗാർഗ്, എഐ ട്രയലിന്റെ തുടക്കത്തിൽ സോണൽ റെയിൽവേ ജനറൽ മാനേജർമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
റിസർവ് ചെയ്ത എല്ലാ ട്രെയിനുകൾക്കുമായി 1 ബില്യൺ ടിക്കറ്റ് കോമ്പിനേഷനുമായാണ് ഇന്ത്യൻ റെയിൽവേ പ്രവർത്തിക്കുന്നതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു റെയിൽ ഭവൻ ഉദ്യോഗസ്ഥൻ പറഞ്ഞു.