/indian-express-malayalam/media/media_files/Cu0HzvZ07piCajGCJS7X.jpg)
ഇന്ത്യൻ വംശജയായ കവയിത്രി രൂപി കൗർ, യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ ദീപാവലി പാർട്ടിയിൽ പങ്കെടുക്കാനുള്ള വൈറ്റ് ഹൗസ് ക്ഷണം നിരസിച്ചു, ഗാസയിൽ ഇസ്രായേൽ യുദ്ധം തുടരുന്നതിനിടയിൽ ഉത്സവം ആഘോഷിക്കാൻ ഭരണകൂടം തയ്യാറായത് "ആശ്ചര്യപ്പെടുത്തുന്നു" എന്ന് രൂപി വിശേഷിപ്പിച്ചു.
"കെണിയിൽപ്പെട്ടുകിടക്കുന്ന അവരിൽ അമ്പത് ശതമാനവും കുഞ്ഞുങ്ങളുൾപ്പെടുന്ന ഒരു ജനതയെ ഒന്നിച്ച് ശിക്ഷിക്കുന്നതിനൊപ്പം നിൽക്കുന്ന ഒരു സംവിധാനത്തിൽ നിന്നുള്ള ഏതൊരു ക്ഷണവും ഞാൻ നിരസിക്കുന്നു."എക്‌സിലെ (മുമ്പ് ട്വിറ്റർ )പ്രസ്താവനയിൽ, കനേഡിയൻ എഴുത്തുകാരി പറഞ്ഞു,
“ഇന്ന്, അമേരിക്കൻ ഗവൺമെന്റ് ഗാസയിലെ ബോംബാക്രമണത്തിന് ധനസഹായം നൽകുക മാത്രമല്ല, പലസ്തീനികൾക്കെതിരായ ഈ വംശഹത്യയെ അവർ ന്യായീകരിക്കുന്നത് തുടരുന്നു - എത്ര അഭയാർത്ഥി ക്യാമ്പുകളും ആരോഗ്യ സൗകര്യങ്ങളും ആരാധനാലയങ്ങളുമാണ് വീണ്ടുവിചാരമില്ലാതെ തകർത്തുകളഞ്ഞത് " എന്ന് കൗർ പറഞ്ഞു.
യുഎസ് ഗവൺമെന്റിനെ ഈ വിഷയത്തിൽ ഉത്തരവാദിത്തമുള്ളവരാക്കാനും " അവരോടൊപ്പമുള്ള ഫോട്ടോ എടുക്കൽ നാട്യങ്ങളിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമത്തിൽ " നിന്ന് വിട്ടുനിൽക്കാനും അവർ ദക്ഷിണേഷ്യൻ സമൂഹത്തോട് അഭ്യർത്ഥിച്ചു.
കമലാ ഹാരിസ് ഇന്നലെ രാത്രി വാഷിംഗ്ടണിലെ തന്റെ ഔദ്യോഗിക വസതിയിൽ ഇന്ത്യൻ വംശജരായ മുന്നൂറോളം പേർക്കൊപ്പം ദീപാവലി ആഘോഷിച്ചു. ആഘോഷങ്ങൾ ബഹിഷ്‌കരിക്കാൻ പല സംഘടനകളും ആഹ്വാനം ചെയ്തിരുന്നു.
പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഹാരിസ് നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തെക്കുറിച്ചുള്ള ബൈഡൻ ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാട് ആവർത്തിച്ചു.
“തീർച്ചയായും നമ്മുടെ ലോകത്ത് നാം അഭിമുഖീകരിക്കുന്ന പ്രയാസകരവും ഇരുണ്ടതുമായ ഒരു നിമിഷമുണ്ട്, എന്നാൽ പ്രത്യേകിച്ചും ഇസ്രായേലിൽ നിന്നും ഗാസയിൽ നിന്നും വരുന്ന റിപ്പോർട്ടുകളിലെ ചിത്രങ്ങൾ കാണുമ്പോൾ. നമുക്കെല്ലാവർക്കും അറിയാം, തീർച്ചയായും എനിക്കും ഡഗിനും (കമലാ ഹാരിസിന്റെ ഭർത്താവ്) ഇത് മനഃക്ലേശമുണ്ടാക്കുന്നതും ഹൃദയഭേദകവുമാണ്, ”കമലാഹാരിസ് പറഞ്ഞതായി പിടിഐയുടെ റിപ്പോർട്ട് ചെയ്തു.
അഭിഭാഷകനായ ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫ് ജൂത പാരമ്പര്യമുള്ളയാളാണ്.
“പ്രസിഡന്റ് (ജോ) ബൈഡനും ഞാനും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് എല്ലാവരോടും വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായം ലഭിക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങൾ പിന്തുണയ്ക്കുന്നു. പലസ്തീനികൾ ആരാണെന്ന് തിരിച്ചറിയുകയും ഹമാസുമായി കൂട്ടിയിണക്കാതിരിക്കുകയും ആ വ്യത്യാസം മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അവർ പറഞ്ഞു.
ഒക്‌ടോബർ ഏഴിലെ ആക്രമണത്തെത്തുടർന്ന് പലസ്തീനിയൻ തീവ്രവാദി സംഘടനയായ ഹമാസ് ഗാസയിലേക്ക് ബന്ദികളാക്കിയ 240-ഓളം ആളുകളെ പരാമർശിച്ചുകൊണ്ട് ഹാരിസ് പറഞ്ഞു, “ബന്ദികളാക്കിയ അമേരിക്കക്കാരെ ഞങ്ങൾക്ക് നാട്ടിലേക്ക് കൊണ്ടുവരേണ്ടതും ആ മേഖലയിലെ പ്രശ്നങ്ങൾ രൂക്ഷമാകാതെ തടയുന്നതും നിർണായകമാണ്. അതിനാൽ, ദീപാവലി പോലെയുള്ള എന്തെങ്കിലും ആഘോഷിക്കുമ്പോൾ, അത് സത്യത്തിലേക്ക് വെളിച്ചം വീശുന്നതാകണം എന്നതാണ് പ്രധാനമെന്ന് വിമർശനാത്മകമായി മനസ്സിലാക്കിക്കൊണ്ട് ഞാൻ ആ വാക്കുകൾ പറയും.
“പലസ്തീൻ ജനതയെ സംബന്ധിച്ചും ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു, ഞാൻ ഇത് പലതവണ പറഞ്ഞിട്ടുണ്ട്, ഞാൻ അത് വീണ്ടും പറയും, അവർക്ക് സ്വയം നിർണ്ണയത്തിനും അന്തസ്സിനുമുള്ള അവസരത്തിന് അവകാശമുണ്ട്, അർഹതയുണ്ട്. ഞങ്ങൾ അതിനെ പിന്തുണയ്ക്കുന്നത് തുടരും,” ഹാരിസ് പറഞ്ഞു.
രൂപി കൗറിന്റെ പൂർണ്ണമായ പ്രസ്താവനയുടെ പരിഭാഷ
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, 2023 നവംബർ 8-ന് വൈസ് പ്രസിഡന്റ് (കമലാ ഹാരിസ്) നടത്തുന്ന ഒരു ദീപാവലി പരിപാടിക്ക് ബൈഡൻ ഭരണകൂടത്തിൽ നിന്ന് എനിക്ക് ഒരു ക്ഷണം ലഭിച്ചു. പലസ്തീനികൾക്കെതിരായ നിലവിലെ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന യു എസ് ഭരണകൂടം , ദീപാവലി ആഘോഷിക്കുന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. കാരണം നമ്മിൽ പലർക്കും ഈ അവധിക്കാലം (ദീപാവലി) അവർ അർത്ഥമാക്കുന്നതിന്റെ നേർ വിപരീതമാണ്.
ലോകമെമ്പാടുമുള്ള ദക്ഷിണേഷ്യൻ പൈതൃകമുള്ളവരാണ് ദീപാവലി ആഘോഷിക്കുന്നത്. ഹിന്ദു , ജൈന പാരമ്പര്യങ്ങളിൽ, ദീപാവലി എന്നത് അസത്യത്തിന് മേലുള്ള നീതിയുടെയും അറിവില്ലായ്മയുടെ മേലുള്ള അറിവിന്റെയും ആഘോഷമാണ്.
സിഖ് പാരമ്പര്യത്തിൽ, ദീപാവലി സമയത്ത്, ഞങ്ങളുടെ ആറാമത്തെ ഗുരു, ഗുരു ഹർഗോവിന്ദ് സാഹിബ് ജി, 52 സഹ രാഷ്ട്രീയ തടവുകാരെ അന്യായമായ തടവിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ചു. ഈ ദിവസത്തെ നമ്മൾ ബന്ദി ചോട് ദിവസ് എന്ന് വിളിക്കുന്നു. അടിച്ചമർത്തലിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാടുക എന്നതിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാനാണ് ഞാൻ എപ്പോഴും ഈ ദിവസത്തെ കാണുന്നത് .
ഇന്ന്, അമേരിക്കൻ ഗവൺമെന്റ് ഗാസയിലെ ബോംബാക്രമണത്തിന് ധനസഹായം നൽകുക മാത്രമല്ല, പലസ്തീനികൾക്കെതിരായ ഈ വംശഹത്യയെ ന്യായീകരിക്കുന്നത് തുടരുന്നു-എത്ര അഭയാർത്ഥി ക്യാമ്പുകളും ആരോഗ്യ സൗകര്യങ്ങളും ആരാധനാലയങ്ങളും കാറ്റിൽ പറത്തിയാലും. മാനുഷികമായ വെടിനിർത്തലിനുള്ള ആഹ്വാനത്തെ അവർ നിരസിക്കുന്നു - ഐക്യരാഷ്ട്രസഭയും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ്, റെഡ് ക്രോസ് തുടങ്ങിയ സംഘടനകളും ഭൂരിഭാഗം രാജ്യങ്ങളും ആവശ്യപ്പെടുന്ന അടിസ്ഥാന നടപടി. -10,000 പലസ്തീനികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ 70 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് യുഎൻ പറയുന്നു. യുദ്ധക്കുറ്റമായി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്ന വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഇസ്രായേൽ ഉപയോഗിക്കുന്നത് നാം കണ്ടു. ഇസ്രായേൽ കുടിയേറ്റക്കാർ വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ വീടുകളിൽ നിന്ന് പുറത്താക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഞങ്ങൾ സി എൻ എന്നിലാണ് (CNN) കണ്ടത്.
എന്റെ ദക്ഷിണേഷ്യൻ സമൂഹത്തോട് ഈ ഭരണകൂടത്തെ ഉത്തരവാദിത്തത്തോടെ നിർത്താൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഒരു സിഖ് സ്ത്രീ എന്ന നിലയിൽ, ഈ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ വെള്ളപൂശാൻ എന്റെ പേര് ഉപയോഗിക്കാൻ ഞാൻ അനുവദിക്കില്ല. കെണിയിൽപ്പെട്ട് കിടക്കുന്ന 50 ശതമാനം കുഞ്ഞുങ്ങളുൾപ്പെടുന്ന, ഒരു ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ക്ഷണം ഞാൻ നിരസിക്കുന്നു-
ഒരു സമൂഹം എന്ന നിലയിൽ, മനുഷ്യജീവിതത്തിന് വലിയ വിലനൽകേണ്ടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ഇരിപ്പിടം ലഭിക്കാൻ വേണ്ടി, നമുക്ക് അതിനോട് നിശബ്ദത പാലിക്കാനോ വഴങ്ങാനോ കഴിയില്ല. ഗാസയിൽ നടക്കുന്നത് ഭയാനകമാണെന്ന് എന്റെ സമകാലികരിൽ പലരും എന്നോട് സ്വകാര്യമായി പറഞ്ഞിട്ടുണ്ട്, പക്ഷേ, അവർ തങ്ങളുടെ ഉപജീവനമാർഗമോ "അകത്ത് നിന്ന് മാറ്റം സൃഷ്ടിക്കാനുള്ള അവസരമോ" അപകടത്തിലാക്കാൻ പോകുന്നില്ല. ഉള്ളിൽ നിന്ന് സംഭവിക്കുന്ന ഒരു മാന്ത്രിക മാറ്റവുമില്ല. നമ്മൾ ധൈര്യമുള്ളവരായിരിക്കണം. അവരുടെ കൂടെയുള്ള ഫോട്ടോ എടുക്കൽ നാട്യങ്ങളിൽ വീഴരുത് " നമ്മൾ ചോദ്യം ചെയ്യാതിരിക്കരുത്. ഈ ഭരണകൂടം വെടിനിർത്തലിനു തയ്യാറാകാത്തിനാൽ ഓരോ ദിവസവും പലസ്തീനികൾക്ക് നഷ്ടപ്പെടുന്നതുമായി നോക്കുമ്പോൾ, സംസാരിക്കുന്നതിനാൽ നമുക്ക് നഷ്ടപ്പെടുന്ന പദവി ഒന്നുമല്ല.
ഒരു ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ ലോകത്തെവിടെയുമുള്ള ആളുകളെ മനുഷ്യത്വരഹിതരാക്കുമ്പോൾ, നീതിക്കായി നിലകൊള്ളേണ്ടത് നമ്മുടെ ധാർമ്മികമായ അനിവാര്യതയാണ്. ഭയപ്പെടേണ്ടതില്ല. ലോകത്തോടൊപ്പം നിൽക്കുകയും മാനുഷികമായ വെടിനിർത്തൽ ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങൾ സംസാരിക്കുമ്പോൾ നിരവധി ശബ്ദങ്ങൾ നിങ്ങളോടൊപ്പം ചേരും. നമുക്ക് നിവേദനങ്ങളിൽ ഒപ്പിടാം. പ്രതിഷേധങ്ങളിൽ പങ്കെടുക്കുക. ബഹിഷ്കരിക്കുക. ഞങ്ങളുടെ (ജന) പ്രതിനിധികളെ വിളിച്ച് പറയൂ - വംശഹത്യ നിർത്തൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us