ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴുന്നു. ജനുവരി – മാര്‍ച്ച് മാസത്തെ ജിഡിപി നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തി. ഈ പാദത്തിലെ ജിഡിപി നിരക്ക് 5.8 ശതമാനം മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി നിരക്ക് 7.2 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണത്തേത്ത് (2018-2019) 6.8 ശതമാനം മാത്രമാണ്. ജനുവരി – മാര്‍ച്ച് മാസത്തിലേത് 5.8 ശതമാനവും.
Read More: വരും വര്‍ഷം ഇന്ത്യ ജിഡിപിയില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വ്വേ
കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും വര്‍ധിച്ചതും ഈ കാലഘട്ടത്തിലാണ്. 2017 – 2018 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. ഇത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും രൂക്ഷമാണെന്നാണ് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. നേരത്തെ കേന്ദ്ര സർക്കാർ പൂഴ്ത്തിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് വിവാദമായിരുന്നു.
നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നത്. നഗരങ്ങളിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരിൽ 7.8% പേരും തൊഴിൽ രഹിതരാണ്. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി രൂക്ഷം. 5.3% പേർക്കും തൊഴിലില്ല. പുരുഷൻമാർക്കിടയിൽ ഈ കണക്ക്, 6.2 ശതമാനമാണ്. സ്ത്രീകൾക്കിടയിൽ 5.7% പേർക്ക് തൊഴിലില്ല.
ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു. ഇത് വലിയ വാർത്തയാകുകയും പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്തിരുന്നു.
നോട്ട് നിരോധനം മൂലമാണ് രാജ്യത്ത് തൊഴിൽ നഷ്ടമുണ്ടായതെന്നാണ് എൻഎസ്എസ്ഒയുടെ ആദ്യ വാർഷിക സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. ഇതിനാലാണ് കേന്ദ്രം റിപ്പോർട്ട് പുറത്തുവിടാതെ വൈകിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
Read More: ജനപ്രിയമാകാന്‍ മോദി; പ്രധാനമന്ത്രി സ്‌കോളര്‍ഷിപ്പ് നിരക്കില്‍ വര്‍ധന
നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ 2006 ൽ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണ്. രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ വ്യവസ്ഥയുടെ പ്രവർത്തനത്തെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയുമാണ് എൻഎസ്‌സി ചെയ്യുന്നത്. 2017 ജൂണിലാണ് സ്റ്റാറ്റിസ്റ്റീഷ്യനായ പി.സി.മോഹനനെയും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിലെ പ്രൊഫസറായ ജെ.വി.മീനാക്ഷിയെയും കമ്മിഷനിലെ അംഗങ്ങളായി സർക്കാർ നിയമിച്ചത്. രണ്ടു പേർക്കും മൂന്നു വർഷത്തെ കാലാവധിയായിരുന്നു.
കമ്മിഷനിലെ ആക്ടിങ് ചെയർപേഴ്സൺ ആയിരുന്നു രാജിവച്ച മോഹനൻ. ”സാധാരണ എൻഎസ്എസ്ഒയുടെ റിപ്പോർട്ട് കമ്മിഷന് മുന്നിൽവയ്ക്കും. കമ്മിഷൻ അംഗീകരിച്ചാൽ അടുത്ത ഏതാനും ദിവസങ്ങൾക്കകം റിപ്പോർട്ട് പുറത്തുവിടും. ഡിസംബറിൽതന്നെ എൻഎസ്എസ്ഒയുടെ സർവ്വേ റിപ്പോർട്ട് ഞങ്ങൾ അംഗീകരിച്ചതാണ്. പക്ഷേ രണ്ടു മാസം ആകാറായിട്ടും റിപ്പോർട്ട് പൊതുജനങ്ങൾ മുന്നിലെത്തിയിട്ടില്ല,” മോഹനൻ ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
നേരത്തെ അഞ്ചു വർഷത്തിലൊരിക്കലാണ് എൻഎസ്എസ്ഒ രാജ്യത്തെ തൊഴിൽ ലഭ്യതയും തൊഴിലില്ലായ്മയും സംബന്ധിച്ച സർവ്വേ നടത്തിയിരുന്നത്. 2011-12 ലാണ് അവസാനത്തെ സർവ്വേ പുറത്തുവിട്ടത്. 2016-17 ലായിരുന്നു അടുത്ത സർവ്വേ നടത്തേണ്ടിയിരുന്നത്. എന്നാൽ വർഷം തോറും സർവ്വേ നടത്താൻ എൻഎസ്‌സി പിന്നീട് തീരുമാനിക്കുകയായിരുന്നു. ഇപ്രാകരമുള്ള ആദ്യ സർവ്വേ 2017 ജൂലൈ മുതൽ 2018 ജൂൺ വരെയാണ് നടത്തിയത്. ഇതിൽ നോട്ട് നിരോധനത്തിനു മുൻപും ശേഷവുമുള്ള കണക്കുകൾ ഉൾപ്പെടുത്തിയിരുന്നു.
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമിയുടെ (സിഎംഐഇ) റിപ്പോർട്ട് പ്രകാരം 2018 ഡിസംബറിൽ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനം വർധിച്ചുവെന്നാണ്. കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്കാണിത്. 2018 ൽ നോട്ട് നിരോധനത്തെ തുടർന്ന് 11 മില്യൻ തൊഴിലവസരങ്ങൾ നഷ്ടമായി. പക്ഷേ നോട്ട് നിരോധനം മൂലം തൊഴിൽ നഷ്ടമുണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. മറിച്ച് വ്യാവസായിക മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും സർക്കാർ വാദിക്കുന്നു.