/indian-express-malayalam/media/media_files/uploads/2023/10/3-4.jpg)
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ സർവീസ് ആരംഭിക്കുന്ന ചെറിയ പാണി ബോട്ട്
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചർ ഫെറി സർവീസ് ചൊവ്വാഴ്ച ആരംഭിക്കും. പദ്ധതി ആദ്യം ആവിഷ്കരിക്കുകയും ഇരു രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്ത് ഏകദേശം 12 വർഷത്തിന് ശേഷമാണ് സർവീസ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ ജാഫ്‌നയിലുള്ള കാങ്കസൻതുറൈയ്ക്കും ഇടയിലാണ് ബോട്ട് സർവീസ് നടത്തുക. മൂന്ന് മണിക്കൂറാണ് യാത്രാ ദൈർഘ്യം.
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (എസ്‌സിഐ) ഫെറി സർവീസിന്റെ നടത്തിപ്പ് ചുമതലയുള്ളത്. ഇന്ത്യയിലെയും ശ്രീലങ്കയിലെയും ജനങ്ങൾക്ക് ജാഫ്‌നയിലേക്കും തമിഴ്‌നാട്ടിലേക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള മികച്ച അവസരമാണ് ഈ ബോട്ട് സർവീസ് ഒരുക്കുന്നത്.
ഫെറിയായി ഉപയോഗിക്കുന്ന ബോട്ടിന് ചെറിയപാണി എന്നാണ് പേര്. ടിക്കറ്റ് വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. യാത്രക്കാർക്ക് 40 കിലോ വരെ ഭാരമുള്ള ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാം. ബോട്ടിന് 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടെന്ന് തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു പറഞ്ഞു.
1900കളുടെ തുടക്കത്തിൽ ശ്രീലങ്കയുമായി ഉണ്ടായിരുന്ന നാവിക ബന്ധങ്ങളുടെ പുനരുജ്ജീവനമാണ് ഈ സംരംഭം. തൂത്തുക്കുടി തുറമുഖം വഴി, ചെന്നൈയ്ക്കും കൊളംബോയ്ക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന ഇന്തോ-സിലോൺ എക്‌സ്‌പ്രസ് അഥവാ ബോർഡ് മെയിൽ, ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തെ തുടർന്നാണ് 1982ൽ നിർത്തിവച്ചത്.
2011ൽ വീണ്ടും ഇരു രാജ്യങ്ങളും കടൽ വഴിയുള്ള യാത്രക്കാരുടെ ഗതാഗതം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചതിനെ തുടർന്നാണ് ബോട്ട് സർവീസുകൾ പുനരാരംഭിക്കുന്നത്. 2011ലെ യുദ്ധത്തിന് ശേഷം, "അഭയാർത്ഥികളെ ഉൽപ്പാദിപ്പിക്കുന്ന" രാജ്യമെന്ന പ്രതിച്ഛായ മാറ്റാൻ ശ്രീലങ്ക ശ്രമിച്ചിരുന്ന കാലത്താണ് പദ്ധതി ആദ്യമായി ആവിഷ്കരിച്ചത്. അക്കാലത്ത് രണ്ട് സർവീസുകളാണ് പദ്ധതിയിലുണ്ടായിരുന്നത്. ഒന്ന് തൂത്തുക്കുടിക്കും കൊളംബോയ്ക്കും ഇടയിലും, മറ്റൊന്ന് രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലുമായിരുന്നു.
ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന ഏറ്റവും വിജയകരമായ ബോട്ട് സർവീസുകളിലൊന്ന് രാമേശ്വരത്തിന് അടുത്തുള്ള ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിലായിരുന്നു. ചെന്നൈയിൽ നിന്നുള്ളവർ എഗ്‌മോർ റെയിൽവേ സ്റ്റേഷനിൽ നിന്നും 'ബോട്ട് മെയിൽ എക്‌സ്‌പ്രസിൽ' രാമേശ്വരത്തേക്ക് വന്നാണ് ബോട്ടിൽ കയറിയിരുന്നത്. കൽക്കരി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സ്റ്റീം ബോട്ടിൽ തലൈമന്നാറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം രണ്ട് മണിക്കൂർ വരെ സമയം എടുത്തിരുന്നു.
പുതിയ ബോട്ട് സർവീസ് ഇരു രാജ്യങ്ങളിലെയും തീരപ്രദേശങ്ങളിൽ മതപരമായ ടൂറിസം, വാണിജ്യം, വ്യാപാരം എന്നിവ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവ് കുറഞ്ഞ യാത്രാ മാർഗ്ഗമായി ഫെറി സർവീസ് സ്ഥാപിക്കുന്നതോടെ ടൂർ ഓപ്പറേറ്റർമാരും കുതിച്ചുകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്നാണ് ബോട്ട് സർവീസ് ഉള്ളത് എന്നതിനാൽ ടൂറിസം സാധ്യതകളുടെ വലിയ സാധ്യതയാണ് ഇത് തുറന്നിടുന്നത്.
തമിഴ്‌നാട്ടിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ബജറ്റ് യാത്രക്കാർക്ക്, കൊളംബോയിലെയും ശ്രീലങ്കയുടെ തെക്കൻ പ്രദേശങ്ങളിലേയും പ്രമുഖ ആരാധനാലയങ്ങൾ സന്ദർശിക്കാനാകും. കൂടാതെ, ശ്രീലങ്കയിൽ നിന്നുള്ള തീർത്ഥാടകർക്ക് നാഗപട്ടണം, നാഗൂർ, വേളാങ്കണ്ണി, തിരുനല്ലാർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും, തമിഴ്നാട്ടിലെ ക്ഷേത്ര നഗരങ്ങളായ തഞ്ചാവൂർ, മധുരൈ, തിരുച്ചി തുടങ്ങിയ ഇടങ്ങളിലെ പൌരാണിക ടൂറിസം കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.