ശ്രീനഗര്‍: കശ്മീര്‍ അടക്കമുള്ള പ്രശ്നങ്ങളില്‍ പരിഹാരം കണ്ടെത്തണം എങ്കില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിരന്തരമായ ചര്‍ച്ചയുണ്ടാകണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്. ചൊവ്വാഴ്ച ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സ് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി, ഇരു രാജ്യവും തമ്മിലുള്ള ചര്‍ച്ച ഉപേക്ഷിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വ്യക്തമാക്കി.
ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള മറുപടി നല്‍കി. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുള്ളയും യോഗത്തില്‍ പങ്കെടുത്തു. "ഇരു രാജ്യങ്ങളും തമ്മിലുള്ള നിരന്തരം ചര്‍ച്ചകൾ കൊണ്ട് മാത്രമേ പ്രശ്നനപരിഹാരത്തിലെത്താൻ കഴിയൂ. ഉപഭൂഖണ്ഡത്തിന്റെ തന്നെ വലിയൊരു ശതമാനം ജനങ്ങള്‍ ഇത് കാംക്ഷിക്കുന്നുണ്ട്, " ഇന്ത്യ- പാക് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചേരാനിരുന്ന യോഗം റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നാഷണല്‍ കോണ്‍ഫറന്‍സ് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി ചേര്‍ന്നത്.
ഭരണഘടനയുടെ 370, 35എ പ്രകാരം കശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ നിലനിര്‍ത്തേണ്ടതായുണ്ട് എന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായും കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി വ്യക്തമാക്കി. "സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ സ്വയംഭരണാവകാശം നടപ്പിലാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ട സമയമാണ് ഇതെന്ന് ഞങ്ങള്‍ കരുതുന്നു" കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.