/indian-express-malayalam/media/media_files/2026/03/04/india-fuel-stock-fi-2026-03-04-11-26-58.jpg)
ഇന്ത്യയുടെ എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണ്ണമായും നിലച്ചിരിക്കുകയാണ്
പശ്ചിമേഷ്യയിൽ സൈനിക പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, പെട്രോൾ, ഡീസൽ, എൽപിജി തുടങ്ങിയ പ്രധാന ഇന്ധനങ്ങളുടെ വിതരണത്തിൽ തടസ്സം നേരിടാതെ 6 മുതൽ 8 ആഴ്ച വരെ മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യം ആശങ്കപ്പെടേണ്ട അവസ്ഥയിലല്ലെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ശനിയാഴ്ച ഇസ്രായേലും അമേരിക്കയും ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തോടെയാണ് സംഘർഷം ആരംഭിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കൻ സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങളെ ഇറാൻ ആക്രമിച്ചു. ഇതോടെ ഇന്ത്യയുടെ എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പൂർണ്ണമായും നിലച്ചിരിക്കുകയാണ്.
Also Read: ഭീതിയുടെ നിഴലിൽ ദുബായ്; യുഎസ് കോൺസുലേറ്റിന് മുന്നിലെ ഡ്രോൺ ആക്രമണം, ജാഗ്രതയിൽ ഗൾഫ് രാജ്യങ്ങൾ
പ്രകൃതിവാതകത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ കരുതൽ ശേഖരം കുറവാണ്. ക്രൂഡ് ഓയിലിനെയോ മറ്റ് ഇന്ധനങ്ങളെയോ പോലെ എൽഎൻജി സംഭരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഹോർമുസ് കടലിടുക്കിലെ തടസ്സത്തിന് പുറമെ, ഇന്ത്യയുടെ ഏറ്റവും വലിയ എൽഎൻജി വിതരണക്കാരായ ഖത്തർ തങ്ങളുടെ രണ്ട് പ്ലാന്റുകൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെത്തുടർന്ന് ഉത്പാദനം നിർത്തിവെച്ചിരിക്കുകയാണ്.
ഖത്തറിലെ ഉത്പാദന തടസ്സം ഏഴ് മുതൽ പത്ത് ദിവസം വരെയാണെങ്കിൽ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് മന്ത്രാലയം വിലയിരുത്തുന്നു. എന്നാൽ ഇത് നീണ്ടുപോയാൽ പ്രാദേശിക വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. മറ്റ് വിപണികളിൽ നിന്ന് കൂടുതൽ എൽഎൻജി എത്തിക്കാൻ ഇന്ത്യൻ കമ്പനികൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ക്രൂഡ് ഓയിൽ, എൽപിജി എന്നിവയ്ക്കായി ബദൽ രാജ്യങ്ങളെയും തേടുന്നുണ്ട്.
Also Read: ഇറാൻ യുദ്ധം; എണ്ണവിലയിൽ ആശങ്ക വേണ്ട, പെട്രോൾ-ഡീസൽ വില നിയന്ത്രിക്കാൻ സർക്കാർ
ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ പകുതിയോളം (പ്രതിദിനം 2.5-2.7 ദശലക്ഷം ബാരൽ) ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പ്രധാനമായും ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഈ വിഹിതം വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവായ ഇന്ത്യ, ആവശ്യമായ ക്രൂഡ് ഓയിലിന്റെ 88 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യത്തിന്റെ പകുതിയോളം ഇറക്കുമതി വഴിയാണ് നിറവേറ്റുന്നത്. ഇതിന്റെ പകുതിയും വരുന്നത് ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ്. പാചകവാതകത്തിന്റെ 80 ശതമാനവും ഈ ഇടുങ്ങിയ കടലിടുക്ക് വഴിയാണ് വരുന്നത്.
നിലവിൽ ഇന്ത്യൻ റിഫൈനറികളുടെ പക്കൽ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരമുണ്ട്. ഇതിനുപുറമെ, ഇന്ത്യയുടെ തന്ത്രപരമായ എണ്ണശേഖരത്തിൽ ഒരാഴ്ചത്തേക്കുള്ള ഇന്ധനം കൂടിയുണ്ട്. പ്രതിദിനം 5.6 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്.
Also Read: വൈകിപ്പോയി, ഇനി ചർച്ചയ്ക്കില്ല; ഇറാൻ നേതൃത്വം പൂർണ്ണമായും ഇല്ലാതാക്കപ്പെട്ടെന്ന് ട്രംപ്
ക്രൂഡ് ഓയിലിന് പുറമെ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ 25 ദിവസത്തേക്കുള്ള അധിക ശേഖരവും ഇന്ത്യയുടെ പക്കലുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കുന്നതിലൂടെ ഈ ശേഖരം നിലനിർത്താൻ സാധിക്കുമെന്ന് മന്ത്രാലയം കരുതുന്നു.
"കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കുന്നതിലൂടെ ഇന്ത്യ ഊർജ്ജ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴി അല്ലാത്ത പാതകളിലൂടെയും ഇന്ത്യൻ കമ്പനികൾക്ക് എണ്ണ ലഭ്യമാണ്," മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തെ ഇന്ധന വിതരണം നിരീക്ഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും ആവശ്യമാണെങ്കിൽ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ഹോർമുസ് മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളായ റഷ്യ, അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. നേരത്തെ ഇന്ത്യ റഷ്യൻ എണ്ണയുടെ അളവ് കുറച്ചിരുന്നതിനാൽ, അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ലഭ്യമായ റഷ്യൻ എണ്ണ ശേഖരം ഇന്ത്യക്ക് എളുപ്പത്തിൽ ഉപയോഗപ്പെടുത്താം.
വിദഗ്ധരുടെ അഭിപ്രായത്തിൽ എൽഎൻജി, എൽപിജി ഇറക്കുമതിയാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. എണ്ണയെപ്പോലെ ഇവ വൻതോതിൽ സംഭരിച്ചുവെക്കാൻ ഇന്ത്യക്ക് നിലവിൽ സംവിധാനമില്ല. എങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ ഇന്ത്യ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ എൽഎൻജി വരുംദിവസങ്ങളിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
യുദ്ധം ദീർഘകാലം നീണ്ടുപോയാൽ മാത്രമേ ഇന്ത്യക്ക് വലിയ പ്രതിസന്ധി ഉണ്ടാകൂ. എങ്കിലും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, എൽഎൻജി വില വർധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വെല്ലുവിളിയാകും. ഇതിനോടകം തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചിട്ടുണ്ട്.
Read More: ആയുധങ്ങൾക്ക് ക്ഷാമമില്ല; എത്ര കാലം വേണമെങ്കിലും യുദ്ധം ചെയ്യാൻ അമേരിക്ക സജ്ജമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us