ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാന വാഹിനി കപ്പൽ (ഐഎസി 1) പുതിയ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യൻ നാവിക സേനയുടെ ഭാഗമായാൽ ഐഎൻഎസ് വിക്രാന്ത് എന്ന് ഈ കപ്പൽ വിളിക്കപ്പെടും.
ഓഗസ്റ്റിൽ സേനയുടെ ഭാഗമാക്കാൻ ഉദ്ദേശിക്കുന്ന കപ്പലിന്റെ കടലിൽ വച്ചുള്ള പുതിയ പരീക്ഷണ ഘട്ടമാണ് ആരംഭിച്ചത്.
ഇന്ത്യയിൽ നിർമ്മിക്കുന്ന ഏറ്റവും വലുതും സങ്കീർണ്ണവുമായ യുദ്ധക്കപ്പലായ 40,000 ടൺ ഭാരമുള്ള വിമാനവാഹിനിക്കപ്പൽ കഴിഞ്ഞ ഓഗസ്റ്റിൽ അഞ്ച് ദിവസത്തെ കന്നി കടൽ യാത്ര വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഒക്ടോബറിൽ 10 ദിവസത്തെ കടൽ പരീക്ഷണങ്ങൾക്കും വിധേയമായി.
“വിവിധ സാഹചര്യങ്ങളിൽ കപ്പൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നത് മനസ്സിലാക്കുന്നതിനായി ഇപ്പോൾ സങ്കീർണ്ണമായ കരുനീക്കങ്ങൾ നടത്തുകയാണ്,” നാവികസേനാ വക്താവ് കമാൻഡർ വിവേക് മധ്വാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
“ഇന്ത്യയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും സന്ദർശിച്ച്, രണ്ടാഴ്ചയ്ക്കുള്ളിൽ, ഐഎസി വിക്രാന്ത് അടുത്ത സെറ്റ് സീ ട്രയൽസിന് പുറപ്പെടുകയാണ്,” കമാൻഡർ മധ്വാൾ പറഞ്ഞു.
“രണ്ട് വിശിഷ്ടാതിഥികളും, പുരോഗതി അവലോകനം ചെയ്തു, അവരുടെ സംതൃപ്തി അറിയിക്കുകയും പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികൾക്കും ആശംസകൾ അറിയിക്കുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കോവിഡ്: ജനുവരി പകുതിയോടെ മുംബൈയിലും ഡൽഹിയിലും കേസുകൾ വൻതോതിൽ ഉയർന്നേക്കാം: സൂത്ര മോഡൽ ശാസ്ത്രജ്ഞൻ
40,000 ടൺ ഭാരമുള്ള ഈ യുദ്ധക്കപ്പലിന്റെ കീൽ 2009 ഫെബ്രുവരിയിൽ സ്ഥാപിച്ചു, 2011 ഡിസംബറിൽ ഇത് നിർമ്മിച്ച കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (സിഎസ്എൽ) നിന്ന് അത് കയറ്റിവിട്ടത്. ബേസിൻ ട്രയലുകൾ 2020 നവംബറിൽ പൂർത്തിയായി. 2022 ഓഗസ്റ്റിൽ നാവികസേനയിൽ കമ്മീഷൻ ചെയ്യും.
ഏകദേശം 23,000 കോടി രൂപ ചെലവിലാണ് ഈ യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. ഇത് അത്യാധുനിക വിമാനവാഹിനിക്കപ്പലുകൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തിരഞ്ഞെടുത്ത രാജ്യങ്ങളിളുടെ പട്ടികയിലേക്ക് ഇന്ത്യയെ നയിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവും അടുത്തിടെ കൊച്ചിയിൽ കപ്പൽ സന്ദർശിച്ചിരുന്നു.