ന്യൂഡൽഹി: ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് ജനനനിരക്ക് ഭീമമായി ഉയരുമെന്ന് യുണെെറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്). മാർച്ച് 11 മുതൽ ഡിസംബർ 16 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ രണ്ട് കോടിയിലേറെ കുഞ്ഞുങ്ങൾ ജനിക്കുമെന്നാണ് യുനിസെഫ് പറയുന്നത്. രാജ്യം പൂർണമായി അടച്ചിട്ടതിനെ തുടർന്ന് എല്ലാവരും വീട്ടിലിരിക്കുന്ന സാഹചര്യത്തിലാണ് പഠനം. മാർച്ച് മുതൽ ഡിസംബർ വരെയുള്ള മാസം ജനനനിരക്ക് ഭീമമായിരിക്കുമെന്ന് യുനിസെഫ് വ്യക്തമാക്കി. ലോകത്താകമാനം മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏകദേശം 11.60 കോടിയിൽ അധികമായിരിക്കുമെന്നും യുനിസെഫ് പറയുന്നുണ്ട്.
യുനിസെഫ് പറയുന്ന കണക്കനുസരിച്ച് ഓരോ രാജ്യങ്ങളിലെയും ജനനനിരക്ക് ഇങ്ങനെ: (മാർച്ച് മുതൽ ഡിസംബർ വരെ)
ചെെന 1.03 കോടി
നെെജീരിയ 64 ലക്ഷം
പാക്കിസ്ഥാൻ 50 ലക്ഷം
ഇന്തോനേഷ്യ 40 ലക്ഷം
കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും ആരോഗ്യത്തിനു മുൻഗണന നൽകണമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യുനിസെഫ് നിർദേശം നൽകിയിട്ടുണ്ട്. രണ്ടാമതുള്ള ചെെനയിൽ നിന്ന് ബഹുദൂരം മുന്നിലാണ് ഇന്ത്യ നിൽക്കുന്നത്. കോവിഡ് രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചത് മാർച്ച് 11 നാണ്. അതിനുശേഷമുള്ള കണക്കുകളാണ് യുനിസെഫ് പ്രതിപാദിക്കുന്നത്.
Read Also: കൊറോണ വൈറസ് മാരകമല്ല, കേന്ദ്രം ആശങ്കയകറ്റണം: രാഹുൽ ഗാന്ധി
ലോക മാതൃദിനം മെയ് 10 വരാനിരിക്കെയാണ് യുനിസെഫ് റിപ്പോർട്ട് പുറത്തുവിട്ടത്. ജനനനിരക്ക് വർധിക്കുന്നത് ലോകത്തെ ആരോഗ്യസംവിധാനങ്ങളിൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും യുനിസെഫ് പറയുന്നു. കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ നാശംവിതച്ച അമേരിക്കയിൽ പോലും 33 ലക്ഷം കുഞ്ഞുങ്ങൾ ഇക്കാലയളവിൽ ജനിക്കുമെന്നാണ് പറയുന്നത്.
‘കുഞ്ഞുങ്ങളെ സ്വീകരിക്കാൻ മാതാപിതാക്കൾ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തണം. കോവിഡ് വെെറസ് വ്യാപനമുള്ളതിനാൽ രോഗബാധിതരാകുമെന്ന് ഭയന്ന് ആരോഗ്യ കേന്ദ്രങ്ങളിൽ പോകാൻ അമ്മമാർ ഭയപ്പെടുന്ന ഒരു സാഹചര്യമുണ്ട്. ലോക്ക്ഡൗണ്‍ കാരണം അടിയന്തര ശുശ്രൂഷകൾ നഷ്ടപ്പെടുന്നു. ജാഗ്രത വേണം’യുനിസെഫ് വ്യക്തമാക്കി.