ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്നുണ്ടായ കൂട്ടപ്പലായനങ്ങൾക്കിടെ മരണപ്പെട്ട തൊഴിലാളികളെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. ഈ കാലയളവിൽ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മറുപടിയായി “അത്തരം വിവരങ്ങളൊന്നും ലഭ്യമല്ല,” എന്നാണ് തൊഴിൽ മന്ത്രാലയം രേഖാമൂലമുള്ള മറുപടിയിലൂടെ പാർലമെന്റിനെ അറിയിച്ചത്.
ഇത്തരത്തിൽ കൊല്ലപ്പെട്ടവുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും നഷ്ടപരിഹാരമോ സഹായങ്ങളോ നൽകിയിട്ടുണ്ടോ എന്ന് ചോദ്യത്തിനും സമാനമായ മറുപടിയാണ് കേന്ദ്രം നൽകിയത്. വിവരങ്ങളൊന്നും ലഭ്യമല്ല എന്ന മുൻപത്തെ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ ഈ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ മറുപടി.
Read More: Express Exclusive: സൈന്യം, പ്രതിരോധ മേഖല മേധാവികൾ, ശാസ്ത്രജ്ഞർ എന്നിവരും ചൈനയുടെ നിരീക്ഷണത്തിൽ
കോവിഡ് പകർച്ചവ്യാധിക്കിടെ തൊഴിൽനഷ്ടമുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച രേഖകളൊന്നുമില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് “അത്തരം വിവരങ്ങളൊന്നും സൂക്ഷിക്കുന്നില്ല,” എന്ന് മന്ത്രാലയം മറുപടി നൽകി.
മാർച്ച് 25 ന് ഇന്ത്യയിൽ ആരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗൺ ഇതര സംസ്ഥാനങ്ങളെ തൊഴിലിനായി ആശ്രയിക്കുന്ന നാല് കോടി തൊഴിലാളികളുടെ ഉപജീവനത്തെ ബാധിച്ചുവെന്നാണ് ഈ വർഷം ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലോകബാങ്ക് റിപ്പോർട്ട് പറയുന്നത്.
ചെറുകിട കച്ചവടക്കാർ, കച്ചവടക്കാർ, പ്രതിദിന കൂലിത്തൊഴിലാളികൾ എന്നിവരെയാണ് ലോക്ക്ഡൗൺ ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഏപ്രിലിൽ 9.12 കോടി തൊഴിൽ നഷ്ടവും 12.15 കോടിയുടെ സാമ്പത്തിക നഷ്ടവും ഇതിനെത്തുടർന്നുണ്ടായതായും ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു.
” രാജ്യത്തെ മൊത്തം തൊഴിലിന്റെ 32 ശതമാനമാണ് ഈ വിഭാഗത്തിലുള്ള തൊഴിൽ. എന്നാൽ ഏപ്രിലിൽ പ്രശ്നങ്ങൾ ബാധിച്ചതിൽ 75 ശതമാനവും ഈ മേഖലയെയാണ്. ഇവരിൽ ഭൂരിഭാഗം പേർക്കും അവരുടെ ഉപജീവനമാർഗം വളരെ വേഗം നഷ്ടപ്പെട്ടു, കാരണം അവരുടെ തൊഴിൽ ഏതാണ്ട് അനൗപചാരികമാണ്,” സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) നേരത്തെ പറഞ്ഞിരുന്നു.
ഈ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് പാർലമെന്റിൽ കേന്ദ്രസർക്കാർ മറുപടി നൽകിയത് വിവിധ മാർഗങ്ങളിലൂടെ ഈ പ്രശ്നങ്ങളോട് പ്രതികരിച്ചിരുന്നു എന്നാണ്.
Read More: ‘പ്രധാനമന്ത്രി മയിലുകൾക്കൊപ്പം തിരക്കിൽ, നിങ്ങൾ സ്വന്തം ജീവൻ രക്ഷിക്കുക’: രാഹുൽ ഗാന്ധി
“കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്വാശ്രയ ഗ്രൂപ്പുകൾ, റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ, ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ ധാരാളം സർക്കാരിതര സംഘടനകൾ എന്നിവയിലൂടെയാണ് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിലൂടെ തമിഴ്‌നാടിനെയടക്കം ബാധിച്ച പ്രതിസന്ധിയോടും ദേശവ്യാപക ലോക്ക്ഡൗണിനോടും ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ പ്രതികരിച്ചത്,” എന്നാണ് കേന്ദ്രത്തിന്റെ മറുപടി.
തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി 4,611 ലധികം ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ ഓടിച്ചതായി കേന്ദ്രം കൂട്ടിച്ചേർത്തു. “63.07 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശ്, ബീഹാർ, ഝാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികൾക്ക് യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും സൗജന്യമായി നൽകി,” മറുപടിയിൽ പറയുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിറകെ കാൽനടയായി കിലോമീറ്ററുകൾ നടന്ന് സ്വദേശങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിനിടെ നിരവധി തൊഴിലാളികൾ മരിച്ചതായാണ് അന്ന് റിപ്പോർട്ടുകൾ പുറത്തു വന്നത്. ഇതിന് പുറമെ മേയ് ഒന്നിന് ശേഷം ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്ന കാലയളവിൽ റെയിൽവേ പരിസരങ്ങളിൽ ആകെ 110ൽ അധികം ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചതായും കണക്കുകളുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ അകപ്പെട്ട 63.07 ലക്ഷം തൊഴിലാളികളെ 4,611 ശ്രമിക് സ്‌പെഷൽ ട്രെയിനുകളിലായി സ്വദേശങ്ങളിലെത്തിച്ചതായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു. ഒപ്പം മുൻപേയുള്ള രോഗബാധയും, കോവിഡ് ബാധയും അടക്കമുള്ള കാരണങ്ങളാൽ 110 തൊഴിലാളികൾ മരണപ്പെട്ടുവെന്നും ഈ കണക്കുകളിൽ പറയുന്നു.
സർക്കാരുകൾ ആരംഭിച്ച അഭയകേന്ദ്രങ്ങളിലോ മറ്റ് താൽക്കാലിക കേന്ദ്രങ്ങളിലോ കഴിയുന്ന തൊഴിലാളികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അപ്‌ലോഡ് ചെയ്യാൻ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ നേരത്തെ ചീഫ് ലേബർ കമ്മീഷണർക്ക് നിർദേശം നൽകിയിരുന്നു. വിവരങ്ങൾ കാലാകാലങ്ങളിൽ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദ്ദേശം നൽകിയിരുന്നു.
Read More: Parliament session: No data available on migrants’ deaths during lockdown, says govt