/indian-express-malayalam/media/media_files/KR87SGbjUd2rxsHlzHLA.jpg)
2024ലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ നേതാക്കൾ ഡിസംബർ ആറിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ യോഗം ചേരുമെന്ന് മുന്നണി വൃത്തങ്ങൾ അറിയിച്ചു.
വൈകിട്ട് ചേരുന്ന യോഗത്തിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടാനുള്ള പദ്ധതികൾ നേതാക്കൾ ചർച്ച ചെയ്ത് അന്തിമമാക്കുമെന്നാണ് സൂചന.
അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനെത്തുടർന്ന് നിർത്തിവച്ച സംയുക്ത റാലികൾ പ്രതിപക്ഷ നേതാക്കൾ ഈ യോഗത്തിൽ ആസൂത്രണം ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പ്രാദേശിക തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളും ഇനി സജീവമാക്കുമെന്ന് അവർ പറഞ്ഞു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾക്കായി കോൺഗ്രസ് കാത്തിരിക്കുകയായിരുന്നു. ഇന്ന് വന്ന നാല് സംസ്ഥാന ഫലങ്ങളിലും ശുഭപ്രതീക്ഷയുടെ തിരിനാളം പോലും പ്രതിപക്ഷ മുന്നണിക്ക് പകരുന്നതായിരുന്നില്ല കോൺഗ്രസ് പ്രകടനം. കൈവശമിരുന്ന രണ്ട് സംസ്ഥാനങ്ങളും കൈവിട്ടു പോയി. മധ്യപ്രദേശിൽ തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയും ഇല്ലാതായി. ബി ജെ പിക്ക് കാര്യമായ വേരോട്ടം ഇല്ലാത്ത ദക്ഷിണേന്ത്യയിലെ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് വിജയം നേടാനായത്.
പൊതുതിരഞ്ഞെടുപ്പിൽ ബി ജെ പി യെ നേരിടാൻ ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമായി കുറഞ്ഞത് 26 പാർട്ടികളെങ്കിലും ഒത്തുചേർന്നിട്ടുണ്ട്, പട്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഇതുവരെ മൂന്ന് റൗണ്ട് ചർച്ചകൾ നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.