ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലെ കോവിഡ് 19 സംബന്ധിച്ച തെറ്റായ വാർത്തകൾ നീക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവയിൽ വന്നിരിക്കുന്ന നൂറോളം പോസ്റ്റുകളുടെ യുആർഎൽ സഹിതമാണ് കേന്ദ്ര സർക്കാർ നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പോസ്റ്റുകൾ പഴയതും, യോജിക്കാത്തതും, കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച തെറ്റായ വിവരങ്ങൾ നൽകുന്നതാണെന്നുമാണ് ഐടി മന്ത്രാലയം പറയുന്നത്.
രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ചില ആളുകൾ സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത് അനാവശ്യ ഭീതി ഉണ്ടാകുകയാണ്. അതുകൊണ്ട് ഈ യുആർഎലുകൾ നീക്കം ചെയ്ത് ഇതു മൂലമുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ ഒഴുവാക്കണമെന്ന് സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി ഐടി മന്ത്രാലയം പറഞ്ഞു.
നേരത്തെ കൊറോണ വൈറസ് കേസുകൾ കുത്തനെ കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സർക്കാർ ട്വിറ്ററിന് നോട്ടീസ് നൽകിയിരുന്നു.
സർക്കാരിന്റെ നിയമപരമായ അഭ്യർത്ഥനയെത്തുടർന്ന് പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാന മന്ത്രിമാര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള നിരവധി ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തതായി കമ്പനി വക്താവ് വ്യക്തമാക്കിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഐ.ടി വകുപ്പിന്‍റെ നിർദേശ പ്രകാരം നിരവധി ട്വീറ്റുകൾ ആണ് ട്വിറ്റർ നീക്കം ചെയ്‌തത്. ട്വിറ്റർ, ലുമെൻ ഡാറ്റ ബേസ് എന്ന സ്ഥാപനത്തിന് നൽകിയ വിവരങ്ങൾ ഉദ്ദരിച്ചാണ് റിപ്പോർട്ട്.
കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്‌ത രീതിയെ വിമർശിക്കുന്നതായിരുന്നു മിക്ക ട്വീറ്റുകളും. പത്രപ്രവർത്തകർ, സിനിമപ്രവർത്തകർ, എംപി മാർ, എംഎൽഎ മാർ എന്നിവരുടെ ട്വീറ്റുകളും നീക്കം ചെയ്‌തതായി റിപ്പോർട്ടിൽ പറയുന്നു. ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്ത്യന്‍ ഐടി ആക്ട് 2000 പ്രകാരം ട്വിറ്ററിന് റഫറന്‍സ് നല്‍കിയിട്ടുണ്ട്.
ട്വീറ്റുകള്‍ ബ്ലോക്ക് ചെയ്തത് സംബന്ധിച്ച് ട്വിറ്റര്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. ലോക്‌സഭാ അംഗം രേവ്‌നാഥ് റെഡ്ഡി, പശ്ചിമ ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര നിര്‍മ്മാതാക്കളായ വിനോദ് കപ്രി, അവിനാശ് ദാസ് തുടങ്ങിയ പ്രമുഖരുടേതടക്കമുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതില്‍ ഉള്‍പ്പെടുന്നു.