/indian-express-malayalam/media/media_files/uploads/2023/10/1-6.jpg)
യുഎൻ ജനറൽ അസംബ്ലിയിൽ വോട്ടെടുപ്പ് ഫലം പ്രഖ്യാപിക്കുന്നു | ഫൊട്ടോ: എക്സ് / യുനൈറ്റഡ് നേഷൻസ്
ആഴ്ചകളായി തുടരുന്ന ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലിയിൽ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കാതെ മാറി നിന്ന് ഇന്ത്യ. ഗാസ മുനമ്പിലേക്ക് തടസ്സമില്ലാത്ത മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും പ്രമേയം ആഹ്വാനം ചെയ്തിരുന്നു.
നേരത്തെ, ഇസ്രയേലിനെ പിന്തുണച്ചാണ് ഇന്ത്യ നിലപാടെടുത്തതെങ്കിലും, ഇസ്രയേൽ-ഹമാസ് യുദ്ധ വിഷയത്തിൽ പലസ്തീൻ നേതാക്കളെ വിളിച്ച് മാനുഷിക സഹായങ്ങൾ എത്തിക്കാമെന്ന് ഇന്ത്യ ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെ ഈജിപ്ത് അതിർത്തി വഴി സഹായങ്ങൾ എത്തിക്കാനും ഇന്ത്യയ്ക്കായി. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണങ്ങളിൽ 1400ഓളം ഇസ്രയേലുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രത്യാക്രമണമാണ് ഇസ്രയേൽ നടത്തിയത്.
യുഎൻ ജനറൽ അസംബ്ലിയിലെ 193 അംഗങ്ങൾ, ജോർദാൻ സമർപ്പിച്ച കരട് പ്രമേയത്തിൽ വോട്ട് ചെയ്തു. ബംഗ്ലാദേശ്, മാലിദ്വീപ്, പാക്കിസ്ഥാൻ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 40 ലധികം രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. "പൌരന്മാരുടെ സംരക്ഷണവും നിയമപരവും മാനുഷികവുമായ ബാധ്യതകൾ ഉയർത്തിപ്പിടിക്കുക" എന്ന തലക്കെട്ടിലുള്ള പ്രമേയത്തെ 120 രാജ്യങ്ങൾ അനുകൂലിച്ചു. 14 രാജ്യങ്ങൾ എതിർത്തപ്പോൾ, 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇന്ത്യയെ കൂടാതെ, ഓസ്‌ട്രേലിയ, കാനഡ, ജർമ്മനി, ജപ്പാൻ, യുക്രെയ്ൻ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ജോർദാൻ തയ്യാറാക്കിയ കരട് പ്രമേയത്തിൽ "തീവ്രവാദ സംഘടനയായ" ഹമാസിനെക്കുറിച്ച് ഒരു പരാമർശവും നടത്താത്തതിൽ യുഎസ് പ്രതിഷേധമറിയിച്ചു. ഹമാസിനെ അപലപിക്കാനുള്ള കനേഡിയൻ ഭേദഗതിക്ക് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്തു. മറ്റ് 87 രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ഭേദഗതിയെ അനുകൂലിച്ചു, 55 അംഗരാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്യുകയും 23 എണ്ണം വിട്ടുനിൽക്കുകയും ചെയ്തു. അന്താരാഷ്‌ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ബന്ദികളുടെ ക്ഷേമവും മാനുഷികമായ അവകാശങ്ങളും മാനിക്കണമെന്നും, ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കാൻ ഹമാസിനോട് ആവശ്യപ്പെടുന്നുവെന്നും കാനഡ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.