ന്യൂഡൽഹി: രാജ്യത്ത് ഈ വർഷം സ്വാതന്ത്ര്യ ദിന ചടങ്ങുകളിൽ വിപുലമായി ആളുകളെ പങ്കെടുപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോവിഡ് രോഗവ്യാപനത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കിയും സാമൂഹിക അകല ചട്ടങ്ങൾ പാലിച്ചുമാവണം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്ന് കേന്ദ്രം നിർദേശിച്ചു.
ഡൽഹി ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും നിയന്ത്രണങ്ങളോടെയാണ് നടത്തുക. ചടങ്ങിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കേണ്ടെന്നാണ് നിർദേശം. മൊത്തം ക്ഷണിതാക്കളുടെ എണ്ണം വെട്ടിച്ചുരുക്കും. പൊലീസുകാർ പിപിഇ കിറ്റ് ധരിച്ചാവും ചടങ്ങിനെത്തുക.
Read More: Covid 19 Vaccine: ആദ്യ പരീക്ഷണം വിജയിച്ച കോവിഡ് വാക്സിനെ കുറിച്ച് അറിയേണ്ടതെല്ലാം
കോവിഡ് രോഗവ്യാപനത്തിനെതിരേ പോരാടുന്ന, ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ചടങ്ങുകളിൽ ക്ഷണിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിൽ പറയുന്നു. ഇതിന് പുറമെ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരെയും ചടങ്ങുകളിൽ ക്ഷണിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

“ചെങ്കോട്ടയിൽ, എല്ലാവർഷവും എത്താറുള്ള 900-1,000 ക്ഷണിതാക്കൾക്ക് പകരം ഇത്തവണ 250 ഓളം പേർ മാത്രമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ സന്നിഹിതരാവുക,” ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഒരു ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇവരുടെ അന്തിമ പട്ടിക പ്രതിരോധ മന്ത്രാലയം തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More: ഓക്‌സ്‌ഫോര്‍ഡിന്റെ കോവിഷീല്‍ഡ് ഈ വര്‍ഷം അവസാനം ഇന്ത്യയിലെത്തും
മന്ത്രിമാര്‍, നയതന്ത്ര പ്രതിനിധികള്‍, മറ്റു വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവരെ കൂടാതെ ആയിരക്കണക്കിന് സ്കൂൾ കുട്ടികളും മുൻവർഷങ്ങളിൽ ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാൽ ഇത്തവണ കോവിഡ് കാരണം വിദ്യാര്‍ത്ഥികള്‍ ചടങ്ങുകളിൽ പങ്കെടുക്കില്ല. “എന്‍സിസി കേഡറ്റുകള്‍ ഉണ്ടാകും. സാമൂഹ്യ അകലം പാലിക്കും. ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കും. കൂടാതെ, സാനിറ്റേഷന്‍ പോയിന്റുകളും ഉണ്ടാകും,” പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ (വടക്ക്) മോണിക്ക് ഭരദ്വാജ് പറഞ്ഞു.
വെള്ളിയാഴ്ചയോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 12,87,945 ആയി ഉയർന്നിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 49,311 പുതിയ രോഗബാധകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു.
Read More: കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; രാജ്യത്ത് ഒറ്റദിനം അരലക്ഷത്തോളം രോഗികൾ
കോവിഡ് രോഗം വ്യാപിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ചർച്ചചെയ്യുന്നതിനായി എട്ട് സംസ്ഥാനങ്ങളുമായി ഒരു വീഡിയോ കോൺഫറൻസ് നടത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ കേന്ദ്രത്തിലെ വിദഗ്ധരും ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ആന്ധ്ര, ബിഹാർ, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും.
Read More: At Red Fort this Independence Day, no schoolchildren, police in PPE, list of invitees down to 250