പാരീസ്: പ്രമേഹ രോഗികളില്‍ കാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഫ്രാന്‍സിലെ പ്രമേഹ സംബന്ധിയായ സമ്മേളനമായ അഡ്വാന്‍സ്‌ഡ് ടെക്നോളജീസ് ആന്റ് ട്രീറ്റ്മെന്റ് ഇൻ ഡയബറ്റിസില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ കണ്ടെത്തല്‍. പ്രമേഹമുള്ള സ്ത്രീകളേക്കാള്‍, പുരുഷന്മാർക്ക് കരൾ, ആഗ്നേയഗ്രന്ധി, മൂത്രസഞ്ചി എന്നിവിടങ്ങളില്‍ കാന്‍സര്‍ ബാധിക്കാന്‍ 16 ശതമാനം സാധ്യത കൂടുതലാണ്. അതേസമയ പ്രമേഹമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത പുരുഷനെ അപേക്ഷിച്ച് 46 ശതമാനം കൂടുതലാണ്.
പ്രമേഹരോഗികളിൽ അര്‍ബുദത്തിന്റെ ആദ്യഘട്ടങ്ങളില്‍ പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ലെന്നതും ആശങ്കപ്പെടുത്തുന്നതാണ്. സ്ഥിരമായ പരിശോധനയുടെ ആവശ്യകതയാണ് പ്രബന്ധത്തില്‍ ഇതിന് പരിഹാരമായി നിര്‍ദേശിക്കുന്നത്. കാന്‍സറിന്റെ ആദ്യഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയാനാവുന്നത് രോഗം ഭേദമാക്കുന്നതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്തുന്ന രോഗികളെ ചികിത്സയുടെ ചെലവ് കാരണം ദാരിദ്രത്തിലേക്ക് തള്ളിവിടുന്നതായും പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു. ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ.