ഹൈദരബാദ്: സുപ്രിംകോടതിയിലെ രണ്ടാമനായ ജഡ്ജിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ജസ്റ്റിസ് എൻ. വി രമണയ്‌ക്കെതിരായി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദയ്ക്ക് കത്തയച്ചു. എട്ട് പേജുള്ള കത്തിൽ എൻ.വി രമണയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ജഗൻ മോഹൻ റെഡ്ഡി ഉന്നയിച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസിനയച്ച കത്തിൽ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനായി ജസ്റ്റിസ് രമണ ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നതായി ജഗൻ മോഹൻ റെഡ്ഡി ആരോപിച്ചു. ജസ്റ്റിസ് രമണയുടെ കുടുംബാംഗങ്ങൾ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയെന്നും നടപടി സ്വീകരിക്കണമെന്നും ജഗൻ മോഹൻ റെഡ്ഡി കത്തിൽ ആവശ്യപ്പെട്ടു.
“ടി.ഡി.പി.യും ജസ്റ്റിസ് രമണയും ഹൈക്കോടതിയിലെ ചില ജഡ്‌ജിമാരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. അവരുൾപ്പെട്ട കേസുകളിൽ വാദംകേൾക്കാൻ ചില ജഡ്‌ജിമാരെ മാത്രം അനുവദിക്കുന്നു. ചില അന്വേഷണങ്ങൾ സ്റ്റേ ചെയ്യുന്നതിനും ചില വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുന്നതിനും തീരുമാനിക്കുന്നത് ടിഡിപിയുടെ താത്പര്യങ്ങൾ നോക്കിയാണ്” -കത്തിൽ ആരോപിക്കുന്നു.
Read More: ഹാഥ്റസ്: അന്വേഷണം സിബിഐക്ക് കൈമാറി; കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു
അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ. വി രമണ. അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആന്ധ്രാ ഹൈക്കോടതിയുടെ ഇടപെടലിനെതിരെയും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ പരാതിപ്പെട്ടിട്ടുണ്ട്.
“ചന്ദ്രബാബു നായിഡുവിന്റെ കാലത്ത് തലസ്ഥാനമായി നിശ്ചയിച്ചിരുന്ന അമരാവതിയിൽ നടന്ന ഒട്ടേറെ സംശയകരമായ ഭൂമിയിടപാടുകളുടെ ഗുണം ജസ്റ്റിസ് രമണയുടെ രണ്ട് പെൺമക്കൾക്കു ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിടപാട് നടക്കുന്നതിന് ഒരുകൊല്ലം മുമ്പ് സുപ്രീംകോടതി ജഡ്‌ജിയായ രമണ, മക്കൾ തന്റെ ആശ്രിതരാണെന്നാണ് സ്വത്ത് വെളിപ്പെടുത്തിയപ്പോൾ പറഞ്ഞത്. അതിനാൽ അദ്ദേഹമറിയാതെ വസ്തുക്കച്ചവടം നടക്കില്ല” ജഗൻ പറഞ്ഞു.
Read in English: In rare letter to CJI, Andhra CM lists allegations against SC’s Judge No. 2