scorecardresearch

ജസ്റ്റിസ് യു.യു.ലളിതിനെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ.വി.രമണ, കത്ത് കേന്ദ്രസർക്കാരിന് കൈമാറി

ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഇന്ത്യയുടെ 49–ാം ചീഫ് ജസ്റ്റിസായി ലളിത് ചുമതലയേൽക്കും

ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഇന്ത്യയുടെ 49–ാം ചീഫ് ജസ്റ്റിസായി ലളിത് ചുമതലയേൽക്കും

author-image
WebDesk
New Update
Ramana, UU Lalit, ie malayalam

ജസ്റ്റിസ് യു.യു.ലളിതിന് ശുപാർശ കത്തിന്റെ പകർപ്പ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ കൈമാറുന്നു

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ ശുപാർശ ചെയ്തു. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ ജഡ്ജിയായ ലളിതിനെ തന്റെ പിൻഗാമിയായി വ്യക്തമാക്കിയ കത്ത് രമണ കേന്ദ്ര സർക്കാരിനു കൈമാറി.

Advertisment

ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് മൂന്നിന് തന്റെ ശുപാർശ കത്തിന്റെ ഒരു പകർപ്പ് വ്യാഴാഴ്ച രാവിലെ ജസ്റ്റിസ് ലളിതിന് കൈമാറിയതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. ഓഗസ്റ്റ് 26 നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ ഇന്ത്യയുടെ 49–ാം ചീഫ് ജസ്റ്റിസായി ലളിത് ചുമതലയേൽക്കും. എന്നാൽ, ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹത്തിന് ചുരുങ്ങിയ കാലമേ ലഭിക്കൂ. 2022 നവംബർ എട്ടിന് അദ്ദേഹം വിരമിക്കും.

സുപ്രീം കോടതിയിലെ പല സുപ്രധാന വിധികളിലും ജസ്റ്റിസ് ലളിത് ഭാഗമായിരുന്നു. 2017ൽ കോടതിയലക്ഷ്യക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിജയ് മല്യയെ നാല് മാസം തടവിനും 2000 രൂപ പിഴയ്ക്കും ശിക്ഷിച്ചത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. ഒളിച്ചോടിയ വ്യവസായിയെ 2017 മേയ് മാസത്തിൽ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ബെഞ്ചിലും അദ്ദേഹം അധ്യക്ഷനായിരുന്നു.

2017 ഓഗസ്റ്റിൽ ഒറ്റയിരുപ്പിൽ മൂന്നുവട്ടം തലാഖ് (മുത്തലാഖ്) ചൊല്ലി വിവാഹ മോചനം നേടുന്ന സമ്പ്രദായം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച അഞ്ചംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ പഴയ തിരുവിതാംകൂറിലെ രാജകുടുംബങ്ങളുടെ അവകാശങ്ങൾ 2020 ജൂലൈയിൽ ശരിവച്ച ബെഞ്ചിലും ജസ്റ്റിസ് ലളിത് അധ്യക്ഷനായിരുന്നു.

Advertisment

2019 ൽ അയോധ്യ കേസിൽ വാദം കേൾക്കുന്ന ബെഞ്ചിൽനിന്നു ജസ്റ്റിസ് ലളിത് പിന്മാറിയതു വലിയ വാർത്തയായിരുന്നു. 1997-ൽ ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടു യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിങ്ങിനെതിരായ കോടതിയലക്ഷ്യക്കേസിൽ ഹാജരായി എന്നതു ചൂണ്ടിക്കാച്ച് അദ്ദേഹം ഹിയറിങ്ങിൽ നിന്ന് സ്വയം വിട്ടുനിന്നു.

നടൻ സൽമാൻ ഖാനെതിരായ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്, ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ നവജ്യോത് സിങ് സിദ്ദുവിനെതിരായ റോഡ് റേജ് കേസ്, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അഴിമതി കേസ് തുടങ്ങി നിരവധി പ്രമുഖ കേസുകളിലും അദ്ദേഹം ഹാജരായി.

1983 ജൂണിലാണ് ലളിത് അഭിഭാഷകനായി എൻറോൾ ചെയ്തത്. അച്ഛൻ യു.ആർ. ലളിത് ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ജസ്റ്റിസ് ലളിത് 1985 ഡിസംബറിൽ ബോംബൈ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. 1986 ജനുവരിയിൽ ഡൽഹിയിലേക്ക് മാറി. 1992 വരെ മുൻ അറ്റോർണി ജനറൽ സോളി ജെ സൊറാബ്‌ജിയോടൊപ്പം പ്രവർത്തിച്ചു. 2004 ഏപ്രിലിൽ സുപ്രീം കോടതി സീനിയർ അഭിഭാഷകനായി അദ്ദേഹത്തെ നിയമിച്ചു. 2014-ൽ സുപ്രീം കോടതി ജഡ്ജിയായി.

Supreme Court Justice

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: