അഹമ്മദാബാദ്: ഗോരക്പുർ സംഭവത്തിനു പിന്നാലെ വീണ്ടും ആശുപത്രിയിൽ കൂട്ടശിശുമരണം. ഇത്തവണ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. വെള്ളിയാഴ്ച അർധരാത്രി അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയിൽ ഒമ്പത് നവജാത ശിശുക്കളാണ് മരിച്ചത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
മരിച്ചതിൽ ആറ് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗർ, മാനാസ, വീരമംഗം, ഹിമ്മത്നഗർ എന്നിവടങ്ങളിലെ ആശുപത്രികളിൽ നിന്ന് വിദഗ്ധ ചികിൽസക്കായാണ് അഹമ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചത്. തൂക്കകുറവ്,ശ്വാസതടസ്സം ഉൾപ്പടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികിൽസക്കായി കൊണ്ടു വന്നത്.
സംഭവത്തെ തുടർന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കൾ സംഘർഷമുണ്ടാക്കുമെന്ന് ഭയന്നാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിൽ നവജാത ശിശുക്കളുൾപ്പടെ അറുപതോളം കുട്ടികൾ മരണപ്പെട്ടത് വലിയ വിവാദമായിരുന്നു.