/indian-express-malayalam/media/media_files/uploads/2023/07/Mallikarjun-Kharge-1.jpg)
Photo: Facebook/ Mallikarjun Kharge
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുക്കി-സോമി സമുദായത്തിലെ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വരണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ പറഞ്ഞു.
"മണിപ്പൂര്‍ കത്തിയമരുകയാണ്. സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണ്. അദ്ദേഹം സഭയ്ക്ക് പുറത്ത് പ്രസ്താവനകള്‍ നടത്തുകയാണ്. മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തണം. പ്രധാനമന്ത്രി മറുപടി പറയുകയും ചെയ്യണം," ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
"മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ എത്രയും വേഗം രാജിവയ്ക്കുകയും മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ കൊണ്ടുവരണം," ഖാര്‍ഗെ ആവശ്യപ്പെട്ടു.
മറ്റെല്ലാ കാര്യങ്ങളും നിർത്തിവച്ചുകൊണ്ട് മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഖാർഗെയും മറ്റ് നിരവധി പ്രതിപക്ഷ അംഗങ്ങളും പാർലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നൽകി.
മണിപ്പൂരിലെ സംഭവങ്ങളെ അപലപിച്ച പ്രധാനമന്ത്രി മാസങ്ങളോളമായി തുടരുന്ന കലാപം മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് പറഞ്ഞു. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പുരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല. ദേഷ്യത്തിലും വേദനയിലും എന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള സംഭവം ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ലജ്ജാകരമാണ്. എല്ലാ മുഖ്യമന്ത്രിമാരോടും അവരുടെ സംസ്ഥാനങ്ങളില്‍ ക്രമസമാധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയ്ക്കായി, ശക്തമായ നടപടികള്‍ കൈക്കൊള്ളുക. അത് രാജസ്ഥാനിലോ മണിപ്പൂരിലെ ഛത്തീസ്ഗഢിലോ രാജ്യത്തിന്റെ ഏതെങ്കിലും കോണിലായാലും രാഷ്ട്രീയത്തിന് അതീതമായി ഉയരുക’ പ്രധാനമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us