/indian-express-malayalam/media/media_files/uploads/2017/07/hacking_1.jpg)
ന്യൂഡൽഹി: ആധാർ വിവരങ്ങൾ ചോർത്തിയതിന് ഐഐടി ബിരുദധാരിക്കും സ്ഥാപനത്തിനും എതിരെ പരാതി. ഐഐടി ഖരഗ്പൂർ പൂർവ്വ വിദ്യാർത്ഥി അഭിനവ് ശ്രീവാസ്തവയ്ക്ക് എതിരെയും അദ്ദേഹത്തിന്റെ മൊബൈൽ പേമെന്റ് ആപ്പിനും എതിരെയാണ് യുണിക് ഐഡന്റിറ്റി ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ പരാതി നൽകിയത്.
കേന്ദ്ര സർക്കാരിന്റെ മാത്രമായ വിവരബാങ്ക് "ഇകെവൈസി വെരിഫിക്കേഷൻ" എന്ന ആപ്പിന് വേണ്ടിയാണ് ചോർത്തിയതെന്നാണ് പരാതി. ബെംഗലൂരുവിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഖരഗ്പൂർ ഐഐടിയിൽ പഠിക്കുന്ന കാലത്ത് ആരംഭിച്ച ഖർത് ടെക്നോളജി എന്ന സ്ഥാപനത്തിന് എതിരെയും കേസെടുത്തിട്ടുണ്ട്.
കേസന്വേഷണം ബെംഗലൂരു സൈബർ വിംഗിന് കൈമാറി. ഈ വർഷം ജനവരി ഒന്നിനും ജൂലൈ 26 നും ഇടയിലാണ് ഇയാൾ നിയമവിരുദ്ധമായി ആധാർ വിവരങ്ങൾ മൊബൈൽ ആപ്പിൽ ചോർത്തി ഉപയോഗിച്ചതെന്നാണ് യുഐഡിഎഐ പരാതിപ്പെട്ടിരിക്കുന്നത്.
2004-2009 ബാച്ചിലെ ഐഐടി ഖരഗ്പൂർ വിദ്യാർത്ഥിയാണ് ഇയാൾ. 2012 ൽ ഖരഗ്പൂറിൽ സഹപാഠിയായിരുന്ന പ്രരിത് ശ്രീവാസ്തവയുടെ കൂടി സഹായത്തോടെയാണ് ഇയാൾ ഖർത്ത് ടെക്നോളജി സ്ഥാപിച്ചത്.
ഒലയിൽ ഹാക്കർ ആണെന്നാണ് അഭിനവ് സ്വന്തം ലിംകെഡിൻ പ്രൊഫൈലിൽ നൽകിയിരിക്കുന്ന വിവരം. ഒരു ലക്ഷം രൂപ മൂലധനത്തിൽ സ്ഥാപിച്ചിരിക്കുന്ന കമ്പനി ഇപ്പോൾ 37000 രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഇകെവൈസി വെരിഫിക്കേഷൻ ആപ്പ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ല. പിൻവലിച്ചതായാണ് കരുതപ്പെടുന്നത്. ജൂൺ ഒന്ന് വരെ ഈ ആപ്പിന് 50000 നും ഒരു ലക്ഷത്തിനും ഇടയിൽ ഉപഭോക്താക്കൾ ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇത് കേന്ദ്ര സർക്കാരിന്റെ ഒദ്യോഗിക ആപ്ലിക്കേഷൻ അല്ലെന്ന് ആപ്ലിക്കേഷനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ, ഈ വിവരങ്ങൾ ഞങ്ങൾ സൂക്ഷിച്ച് വച്ചിട്ടില്ലെന്നും ഉപഭോക്താക്കളുടെ വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ പുനരുപയോഗിക്കില്ലെന്നും ഇവർ ആപ്ലിക്കേഷനിൽ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.