/indian-express-malayalam/media/media_files/uploads/2023/09/4.jpg)
അർബുദം നേരത്തേ കണ്ടുപിടിക്കാനുള്ള സാങ്കേതികത വികസിപ്പിച്ചെടുത്തു
കാൻസർ പ്രതിരോധ രംഗത്ത് ആരോഗ്യമേഖലയ്ക്ക് പുത്തനുണർവ് പകർന്ന് പുതിയ കണ്ടെത്തൽ. നേരത്തേ കാൻസർ രോഗം തിരിച്ചറിയാനും ഫലപ്രദമായ ചികിത്സ സാധ്യമാക്കാനും സഹായിക്കുന്ന സാങ്കേതിക രീതികൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc)ഗവേഷകർ. ശ്വാസകോശ, സെർവിക്കൽ കാൻസറുകളെ തുടക്കത്തിലേ തിരിച്ചറിയാനുള്ള സാങ്കേതികതയാണ് ശാസ്ത്രലോകം തിരിച്ചറിഞ്ഞത്.
മരണനിരക്കിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്ന രോഗമായാണ് കാൻസറിനെ വിലയിരുത്തുന്നത്. വികസിത രാജ്യങ്ങളിലും അതോടൊപ്പം അവികസിത രാജ്യങ്ങളിലും സമാനമായ രീതിയിൽ കാൻസർ രോഗം വർധിക്കുന്നതായാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 2025ഓടെ ഇന്ത്യയിലെ കാൻസർ രോഗികളുടെ എണ്ണം 29.8 ദശലക്ഷമായി ഉയരുമെന്നാണ് ബയോ മെഡിക്കൽ സെൻട്രൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സൂചിപ്പിക്കുന്നത്.
ഇതേ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഉത്തരേന്ത്യയിലും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും കാൻസർ ബാധിതരുടെ എണ്ണം താരതമ്യേന ഉയരുമെന്നാണ് പ്രവചിക്കുന്നത്. അതിലുപരിയായി ഇന്ത്യയിലെ കാൻസർ ബാധിതരുടെ 40 ശതമാനവും പ്രധാനമായും ഏഴ് ശരീരഭാഗങ്ങളിലെ കാൻസറിനെ ഭയക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു. ശ്വാസകോശം (10.6%), സ്തനങ്ങൾ (10.5%), ഈസോഫാഗസ് (5.8%), വായ (5.7%), ആമാശയം (5.2%), കരൾ (4.6%), സെർവിക്സ് ഉട്ടേരി (4.3%) എന്നിങ്ങനെയാണ് രോഗബാധയുടെ സാധ്യത നിലനിൽക്കുന്നത്.
സ്തനാർബുദം ഉൾപ്പെടെയുള്ള കാൻസറുകളെ നേരത്തെ തിരിച്ചറിഞ്ഞാൽ ഫലപ്രദമായി ചികിത്സിക്കാനും അതിലൂടെ സമ്പൂർണ രോഗമുക്തി നേടാനും സാധ്യതയേറെയാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നതാണ്. ഈ പരീക്ഷണത്തിനായി കാൻസർ ബാധിതമായ സെല്ലുകളിലേക്ക് 960 നാനോ മീറ്റർ, 1064 നാനോ മീറ്റർ തീവ്രതയിലുള്ള ഇൻഫ്രാറെഡ് വികിരണങ്ങളെ പതിപ്പിച്ചാണ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ഫോട്ടോ തെർമൽ സ്റ്റഡി നടത്തിയത്.
മികച്ച ഡിറ്റക്ഷൻ റേറ്റിനൊപ്പം 25 ശതമാനം കാൻസർ കില്ലിങ്ങ് റേറ്റും കണ്ടെത്താനായെന്ന് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്സ് (IAP)ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ജയപ്രകാശ് പറഞ്ഞു. എസിഎസ് അപ്ലൈഡ് നാനോ മെറ്റീരിയൽസിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ള എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. നാനോ പാർട്ടിക്കിളുകൾക്ക് മറ്റുള്ള വിഭാഗത്തിലെ കാൻസറുകളെ തിരിച്ചറിയാനാകുമെന്നും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗവേഷക സംഘം വെളിപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.