/indian-express-malayalam/media/media_files/uploads/2018/12/amit-shah.jpg)
മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് മഹാരാഷ്ട്രയിൽ തങ്ങളുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കിൽ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ. ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 48 ൽ 40 ലോക്സഭാ സീറ്റുകളും വിജയിക്കാനുറച്ചാണ് ബിജെപി രംഗത്തിറങ്ങുന്നത്.
ബൂത്ത് ലെവൽ ബിജെപി പ്രവർത്തകരുമായി മഹാരാഷ്ട്രയിൽ അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇന്നലെ ചർച്ച നടത്തി. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കാനുളള തീവ്ര പരിശ്രമത്തിലാണ് ബിജെപി. എന്നാൽ ശിവസേന നേതാക്കൾ ഇതിനോട് മുഖം തിരിച്ച് നിൽക്കുകയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഇരുപാർട്ടികളും സഖ്യത്തിലാണ് മത്സരിച്ചത്. എന്നാൽ അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് സഖ്യം പിരിഞ്ഞു. പക്ഷെ സേന പിന്നീട് സർക്കാർ രൂപീകരണ സമയത്ത് ബിജെപിയുമായി ചേരുകയും ചെയ്തു. എന്നാൽ പിന്നീട് തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കില്ലെന്ന നിലപാടിലാണ് സേന.
"ബിജെപിയുടെ ലക്ഷ്യം മഹാരാഷ്ട്രയിൽ 48 ൽ 40 സീറ്റുകളാണ്. സഖ്യകക്ഷികൾക്കൊപ്പം മത്സരിക്കാനാണ് ബിജെപിയുടെ ആഗ്രഹം. അങ്ങിനെ മത്സരിക്കാൻ അവർ തയ്യാറാകുന്നില്ലെങ്കിൽ അവർക്കെതിരായി കൂടി ബിജെപി സ്ഥാനാർത്ഥികളെ നിർത്തും. ബിജെപി വിജയിക്കും," എന്നായിരുന്നു അമിത് ഷായുടെ മറുപടി.
എന്നാൽ അതിരൂക്ഷമായ ഭാഷയിലായിരുന്നു സേനയുടെ മറുപടി. "അമിത് ഷായുടെ മറുപടി അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും സ്വഭാവം വെളിവാക്കുന്നതാണ്. 40 സീറ്റുകളിൽ വിജയിക്കുമെന്ന ബിജെപി അദ്ധ്യക്ഷന്റെ പ്രസ്താവന വോട്ടിങ് മെഷീൻ അട്ടിമറിക്കുമെന്നതിന്റെ സൂചനയാണ്. സംസ്ഥാനത്ത് ആരെങ്കിലും ഒരാൾ ആക്രമിക്കപ്പെട്ടാൽ ശിവസേന വെറുതെയിരിക്കില്ല. തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിങ്ങൾ വേരോടെ പിഴുതെറിയപ്പെടും," ശിവസേന വക്താവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.