/indian-express-malayalam/media/media_files/uploads/2018/11/rajani.jpg)
ചെന്നൈ: രാഷ്ട്രീയ പ്രവേശനം നടത്തിയ രജനീകാന്ത് ബിജെപിയിൽ ചേരുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ രജനീകാന്ത് ബിജെപിയിലേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന നൽകുന്ന സൂചന. ബിജെപി അപകടകരമെന്ന് മറ്റു പാർട്ടികൾ വിശ്വസിക്കുന്നുവെങ്കിൽ അത് ശരിയായിരിക്കുമെന്നാണ് രജനി പറഞ്ഞിരിക്കുന്നത്.
നോട്ടുനിരോധനത്തെ സ്വാഗതം ചെയ്ത രജനി ഇപ്പോൾ നിലപാട് മാറ്റുകയും ചെയ്തു. ''നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയി. ആഴത്തിൽ കാര്യങ്ങൾ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടത്,'' ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് രജനി പറഞ്ഞു. നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷികം പിന്നിടുമ്പോഴാണ് രജനിയുടെ പ്രതികരണം. 2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് ഏതാനും മിനിറ്റുകൾ കഴിയുമ്പോഴാണ് പുതിയ ഇന്ത്യ ജനിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് രജനി ട്വീറ്റ് ചെയ്തത്.
രാജീവ് വധക്കേസ് പ്രതികളെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ കേന്ദ്രത്തിന് കത്തയയ്ക്കുകയും കേന്ദ്രസർക്കാർ ഇത് നിരസിക്കുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു രജനിയുടെ മറുപടി. രാജീവ് വധക്കേസിലെ 7 പ്രതികളും 27 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞവരാണ്.
ധർമ്മപുരിയിൽ 16 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെക്കുറിച്ചും മാധ്യമപ്രവർത്തകർ രജനിയോട് ചോദിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗിക അതിക്രമം കാണിക്കുന്നവർക്ക് തക്ക ശിക്ഷ ഉറപ്പുവരുന്ന നിയമം സർക്കാർ കൊണ്ടുവരണമെന്നായിരുന്നു രജനിയുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.