പുനെ: രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് സാവിത്രിബായ് ഫൂലെ പുനെ സർവ്വകലാശാലയിലെ ജയ്‌കർ ലൈബ്രറി സന്ദർശിക്കുന്നതിനു വിലക്ക്. ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കണ്ണൻ ഗോപിനാഥൻ ജോലിരാജിവച്ചത്.
താൻ ലൈബ്രറി സന്ദർശിക്കണമെന്നു വിദ്യാർത്ഥികൾക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ലൈബ്രറി അധികൃതരുമായി നിരവധി ചർച്ചകൾ നടത്തിയശേഷം അവർ ആശയം ഉപേക്ഷിക്കുകയായിരുന്നുവെന്നു കണ്ണൻ ഗോപിനാഥൻ പറഞ്ഞു. എന്നാൽ, അദ്ദേഹം ലൈബ്രറി സന്ദർശിക്കുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും നടപടികളുടെ ഭാഗമായി സന്ദർശനത്തിനുള്ള അപേക്ഷ ചോദിക്കുക മാത്രമാണു തങ്ങൾ ചെയ്തതെന്നും ലൈബ്രറി ഡയറക്ടർ ഇൻ ചാർജ് അപർണ രാജേന്ദ്രൻ പറഞ്ഞു.
Read More: ജോലിയല്ല, അഭിപ്രായ സ്വാതന്ത്ര്യമാണ് മുഖ്യം; രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ
“ഞങ്ങൾ സന്തോഷത്തോടെ അദ്ദേഹത്തെ ലൈബ്രറി കാണിക്കുമായിരുന്നു, പക്ഷേ റീഡിങ് ഹാൾ മറ്റ് വിദ്യാർത്ഥികളും ഉപയോഗിക്കുന്നതിനാൽ ഒരു പൊതു പ്രസംഗമോ പ്രഭാഷണമോ നടത്തുന്നതു സാധ്യമാകുമായിരുന്നില്ല. ഇതു മറ്റു വിദ്യാർത്ഥികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്, ” അപർണ രാജേന്ദ്രൻ പറഞ്ഞു.
പുനെയിൽ പ്രഭാഷണത്തിനെത്തിയ കണ്ണൻ ഗോപിനാഥൻ, നഗരം കാണുന്നതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയിൽ എത്തിയതായിരുന്നു. “വിദ്യാർത്ഥികൾ വളരെ ആവേശഭരിതരായിരുന്നു, ക്യാമ്പസ് കാണിക്കുന്നതിന്റെ ഭാഗമായി എന്നെ ലൈബ്രറിയിലേക്കു കൊണ്ടു പോകാൻ അവർ ആഗ്രഹിച്ചു. എന്നാൽ വിദ്യാർത്ഥികളും ലൈബ്രറി ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം ഏറ്റുമുട്ടൽ രീതിയിലായതിനാൽ കൂടുതൽ സംസാരിക്കേണ്ടെന്നു തീരുമാനിക്കുകയും ലൈബ്രറി സന്ദർശിക്കാനുള്ള ആശയം ഉപേക്ഷിക്കുകയും ചെയ്തു. വ്യക്തിപരമായി ഇതൊരു അനുഭവമായിരുന്നു,” കണ്ണൻ ഗോപിനാഥൻ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
തങ്ങൾ രാവിലെ 11.30 ഓടെ ലൈബ്രറിയിലെത്തി കണ്ണൻ ഗോപിനാഥന്റെ സന്ദർശനത്തെക്കുറിച്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി അപേക്ഷ സമർപ്പിക്കണമെന്ന് ലൈബ്രറി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് എന്തുകൊണ്ടാണെന്നു വ്യക്തമല്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
രേഖകൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായാണു താൻ അപേക്ഷ ആവശ്യപ്പെട്ടതെന്ന് അപർണ രാജേന്ദ്രൻ പറഞ്ഞു, “കണ്ണൻ ഗോപിനാഥന്റെ സന്ദർശനത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിട്ടില്ല. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ളവരുടെ സന്ദർശനങ്ങൾ രജിസ്ട്രാർ ഓഫീസ് വഴി ഔദ്യോഗികമായി അറിയിക്കും. അത് ആവശ്യമാണ്. അതിനാൽ രേഖകൾ സൂക്ഷിക്കുന്നതിന്റെ ഭാഗമായി അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ഞാൻ വിദ്യാർത്ഥികളോട് പറഞ്ഞു.”
അനുമതി തേടിയപ്പോൾ ലൈബ്രറി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നു കണ്ണൻ ഗോപിനാഥനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ യുവക് ക്രാന്തിദളിലെ വിദ്യാർത്ഥി അംഗങ്ങൾ ആരോപിച്ചു. എസ്‌പിപിയുവിന്റെ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയും സംഘടനയിലെ അംഗവുമായ കമലക്കർ ചന്ദ്രകല പറയുന്നതിങ്ങനെ, “എന്തുകൊണ്ടാണ് അപേക്ഷ സമർമിക്കേണ്ടതെന്ന് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചില്ല. ഞങ്ങൾക്ക് ഔദ്യോഗിക നടപടിക്രമം അറിയില്ലായിരുന്നുവെങ്കിലും അതു പിന്തുടരുമായിരുന്നു. എന്നാൽ ലൈബ്രറി ഉദ്യോഗസ്ഥർ ഞങ്ങളോട് സംസാരിച്ച രീതിയിൽ ഞങ്ങൾ അസ്വസ്ഥരായിരുന്നു.”
വിദ്യാർത്ഥികൾ പിന്നീട് കണ്ണൻ ഗോപിനാഥനുമായി വാഴ്സിറ്റിയിലെ അനികേത് കാന്റീനിൽ അനൗപചാരിക ചർച്ച നടത്തി, കൂടാതെ എസ്പിപിയുവിന്റെ പ്രധാന കെട്ടിടവും സന്ദർശിച്ചു.