/indian-express-malayalam/media/media_files/uploads/2017/02/cats-6.jpg)
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനെതിരെ ആഞ്ഞടിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികല രംഗത്ത്. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും ഇതിന് പിന്നില്‍ പനീര്‍ശെല്‍വം ആണെന്നും ശശികല ആരോപിച്ചു.
പനീര്‍ശെല്‍വം നന്ദി ഇല്ലാത്തയാളാണ്. മുഖ്യപന്ത്രി പദം വലിയ കാര്യമായി താന്‍ കരുതുന്നില്ല. പനീര്‍ശെല്‍വം പാര്‍ട്ടി പിളര്‍ത്താന്‍ തയ്യാറെടുത്തപ്പോഴാണ് എംഎല്‍എമാരുടെ പിന്തുണയോടെ താന്‍ രംഗത്തെത്തിയതെന്നും അവര്‍ പ്രതികരിച്ചു. സത്യപ്രതിഞ്ജ്ഞ ഉടന്‍ നടത്താന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ശശികല ആവശ്യപ്പെട്ടു. കഴിഞ്ഞ 33 വര്‍ഷക്കാലമായി 1000 പനീര്‍ശെല്‍വത്തെ കണ്ടിട്ടുണ്ടെന്നും അത്കൊണ്ട് തന്നെ തനിക്ക് ഭയമില്ലെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ പനീർസെൽവം ഇന്നു സെക്രട്ടേറിയറ്റിലെത്തും. ഭരണസ്തംഭനം എന്ന പ്രതിപക്ഷ ആരോപണത്തെത്തുടർന്നാണ് 10 ദിവസത്തിനുശേഷം അദ്ദേഹം സെക്രട്ടറിയേറ്റിലെത്തുന്നത്. അതേസമയം, പനീർസെൽവത്തെ വഴിയിൽ തടയുമെന്ന് ശശികല പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സെക്രട്ടറിയേറ്റിലും സമീപ പ്രദേശത്തും വൻ സുരക്ഷയാണ് ഒരുക്കിയിട്ടുളളത്.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു തീരുമാനം എടുക്കുമോയെന്നും ഏവരും ഉറ്റുനോക്കുന്നുണ്ട്. ശശികല പക്ഷവും പനീർസെൽവം പക്ഷവും ഗവർണറെ ഇന്നു കണ്ടേക്കും. അതിനിടെ, ആറ് അണ്ണാ ഡിഎംകെ എംപിമാർ കൂടി പനീർസെൽവം പക്ഷത്തേക്ക് ചേർന്നു. അണ്ണാ ഡിഎംകെയുടെ 50 എംപിമാരിൽ 11 പേർ ഇപ്പോൾ പനീർസെൽവം പക്ഷത്താണുളളത്.
തന്റെ പക്ഷത്തുനിന്നും കൂടുതൽ പേർ പനീർസെൽവം പക്ഷത്തേക്ക് പോകുന്നതിൽ ശശികല നിരാശയിലാണ്. തുടർച്ചയായ രണ്ടാം ദിവസവും ശശികല മഹബലിപുരം കൂവത്തൂരിലെ റിസോർട്ടിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തി. ഇന്നും ശശികല എംഎൽഎമാരെ കാണാൻ എത്തിയേക്കുമെന്നു സൂചനയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.