ഹൈദരാബാദ്: പതിനെട്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് 45കാരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ അറസ്റ്റോടെ അടുത്തിടെ ഹൈദരാബാദിൽ നടന്ന രണ്ട് സ്ത്രീകളുടെ കൊലപാതകത്തെക്കുറിച്ചുളള ചുരുളുകളാണ് അഴിയുന്നത്.
കല്ലുവെട്ടുകാരനായ പ്രതിയെ സിറ്റി പൊലീസ് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും രാച്ചക്കണ്ട കമ്മീഷണറേറ്റ് പൊലീസും ചേർന്നാണ് പിടികൂടിയത്. നേരത്തെ 21 കേസുകളിൽ ഇയാൾ അറസ്റ്റിലായിരുന്നു. 16 കൊലപാതക കേസുകൾ, നാല് സ്വത്ത് കേസുകൾ, പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടൽ എന്നിങ്ങനെയാണ് ഇയാൾക്കെതിരെയുള്ള കേസുകൾ.
Read More: ‘ചർമത്തിൽ തൊട്ടില്ലെങ്കിൽ ലൈംഗികാതിക്രമമല്ല’; വിവാദ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ
21-ാം വയസ്സിൽ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ സ്ത്രീകളോട് വൈരാഗ്യപരമായ രീതിയിൽ പെരുമാറാൻ തുടങ്ങുകയും കൊലപ്പെടുത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
2003 മുതലാണ് ഇയാൾ കൊലപാതകം പോലുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾ ആരംഭിച്ചത്. ഇരകളായ സ്ത്രീകൾക്കൊപ്പം മദ്യപിച്ചതിന് ശേഷം അവരെ കൊല്ലുകയും അവരുടെ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റു വസ്തുക്കളും മോഷ്ടിച്ച് ഓടി രക്ഷപ്പെടുകയും ചെയ്യുകയാണ് ഇയാളുടെ സ്ഥിരം പരിപാടിയെന്ന് പൊലീസ് പറഞ്ഞു. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകളെന്നും പൊലീസ് വ്യക്തമാക്കി.