ന്യൂഡൽഹി: ബൂത്ത് തലപ്രവർത്തനങ്ങളുടെ വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള ജനവിശ്വാസവുമാണ് ഗുജറാത്തിൽ ബിജെപിക്ക് റെക്കോർഡ് നേട്ടം നേടിക്കൊടുത്തത്. ഹിമാചൽപ്രദേശിൽ, സമാനമായ തന്ത്രത്തിന്റെ അഭാവവും സമയബന്ധിതമായ മാറ്റങ്ങൾ വരുത്തുന്നതിലെ സംഘടനാ പരാജയവും ഭരണം നഷ്ടപ്പെടാൻ ഇടയാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംഘടനാ തന്ത്രവും സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് സി.ആർ.പാട്ടീലിന്റെ നിർദേശങ്ങളും അടിസ്ഥാനമാക്കി ഗുജറാത്തിൽ മോദി വലിയ രീതിയിൽ പ്രചാരണം നടത്തി. ഹിമാചലിലും മോദി പ്രചാരണങ്ങൾ നടത്തിയെങ്കിലും, ഷായുടെ തന്ത്രങ്ങൾ പാർട്ടിക്ക് നഷ്ടമായി. ഒരു കൂട്ടം വിമതർ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ചത് പാർട്ടിക്ക് തിരിച്ചടിയായി.
ഗുജറാത്ത്
ഭരണമാറ്റത്തിനുള്ള ആഗ്രഹവും ആം ആദ്മി പാർട്ടിയുടെ കടന്നുവരവും സംസ്ഥാനത്ത് പാർട്ടിക്ക് നേരിടേണ്ടി വന്നേക്കാവുന്ന തകർച്ചയെക്കുറിച്ച് ബിജെപിക്ക് മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നതായും നേരത്തെ തന്നെ അതു മറികടക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും വൃത്തങ്ങൾ പറഞ്ഞു. ആദ്യം സംഘടനാതലത്തിൽ അഴിച്ചുപണി നടത്തി. പുതിയ സംസ്ഥാന പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മുഴുവൻ മന്ത്രിസഭയെയും മാറ്റാനുള്ള ധൈര്യം കാണിച്ചു.

ഭരണവിരുദ്ധതയെ ചെറുക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകൾ തിരഞ്ഞെടുപ്പിൽ ഫലം കണ്ടു. 2020 ജൂലൈയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിത്തു വഗാനിയെ മാറ്റി സി.ആർ.പാട്ടീലിനെ സംസ്ഥാന ബിജെപി അധ്യക്ഷനാക്കി. പട്ടീദാർ സമുദായത്തിൽനിന്നുള്ള വഗാനിയെ ഒഴിവാക്കിയതിനാൽ, വിജയ് രൂപാണിക്ക് പകരം ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കി. രത്നാകർ ഭിഖുഭായ് ദൽസാനിയയെ ജനറൽ സെക്രട്ടറിയാക്കി (സംഘടന).
സ്ഥാനാർഥി നിർണയത്തിലും ബിജെപി കടുത്ത നിലപാടെടുത്തു. പ്രകടന മികവിൽ പിന്നിൽനിന്ന 41 എംഎൽഎമാരെ ഒഴിവാക്കി. അവസാന തന്ത്രമെന്ന നിലയിൽ, തിരഞ്ഞെടുപ്പിന് മുന്നോടിയായി ഷാ ഗുജറാത്തിൽ തങ്ങി. എല്ലാ ദിവസവും ബുത്ത് തലത്തിലെ പ്രവർത്തകരുമായി ഷാ ചർച്ച നടത്തിയതായും അവർക്ക് നിർദേശങ്ങൾ നൽകി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചതായും വൃത്തങ്ങൾ പറഞ്ഞു.
”റാലികൾ നടത്താനായി എന്തുകൊണ്ടാണ് ഒരു പ്രത്യേക സ്ഥലം തിരഞ്ഞെടുത്തതെന്ന് അറിയാൻ പോലും അദ്ദേഹം ആഗ്രഹിച്ചു. പരസ്യ പ്രചാരണങ്ങളും വിശദമായി അവലോകനം ചെയ്തു,” ഗുജറാത്തിൽ നിന്നുള്ള ഒരു പാർട്ടി നേതാവ് പറഞ്ഞു.
ഹിമാചൽ പ്രദേശ്
ഹിമാചലിലും മോദിയുടെ ജനപ്രീതിക്ക് കുറവുണ്ടായിരുന്നില്ലെങ്കിലും ശക്തമായ നേതൃത്വത്തിന്റെയും കരുത്തുറ്റ സംഘടനയുടെയും അഭാവം കാരണം ബിജെപിക്ക് തുടർ ഭരണം നേടാനായില്ല. പ്രാദേശിക പ്രശ്നങ്ങൾ കോൺഗ്രസ് പ്രചാരണ ആയുധമാക്കിയതും ബിജെപിക്ക് തിരിച്ചടിയായി.
കാര്യങ്ങളെല്ലാം ശരിയല്ലെന്നതിന്റെ സൂചനകൾ ഒരു വർഷത്തിലേറെയായി പ്രകടമാണെന്ന് ഹിമാചൽ ബിജെപി വൃത്തങ്ങൾ പറഞ്ഞു. 2021 നവംബറിലെ ഉപതിരഞ്ഞെടുപ്പ് തോൽവി പോലും ദേശീയ തലത്തിൽ ചലനമുണ്ടാക്കിയില്ലെന്ന് പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെയും സർക്കാരിന്റെയും ദൗർബല്യം മനസിലാക്കി മോദി പ്രാചരണ രംഗത്തെത്തിയത് തിരഞ്ഞെടുപ്പിന് അവസാന നാളുകളിൽ മാത്രമാണ്. ഹിമാചലുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധത്തെ വൈകാരികമായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ മോദി ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ഫലം കണ്ടില്ല.
ഹിമാചൽ ഫലങ്ങളിൽ ബിജെപിയിലെ മുന്നണിപ്പോരാളികളുടെ പ്രതിഫലനമാണ് ചില നേതാക്കൾ കണ്ടത്. ബിജെപി അധ്യക്ഷനും ഹിമാചൽ സ്വദേശിയുമായ ജെ.പി.നദ്ദയും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള കേന്ദ്രമന്ത്രി താക്കൂറും ചേർന്നാണ് ഹിമാചൽ പ്രചാരണങ്ങൾക്ക് നേതൃത്വം വഹിച്ചത്. എന്നിട്ടും, നദ്ദയുടെ ജന്മനാടായ ഹിമാചലിൽ ഭരണത്തുടർച്ച നേടാൻ ബിജെപിക്കായില്ല.