ന്യൂഡൽഹി: രാജ്യദ്രോഹ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാമിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേനയുടെ മുഖപത്രം സാംന. ഷർജീലിന്റെ കൈകള്‍ വെട്ടിയെടുത്ത് ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഇതുപോലെയുള്ള കീടങ്ങളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും സാംനയുടെ എഡിറ്റോറിയലിൽ ശിവസേന പറയുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നിലനിൽക്കുന്ന അരാജകത്വവും ആഭ്യന്തരയുദ്ധം പോലെയുള്ള സാഹചര്യവും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ശിവസേന പറഞ്ഞു.
Read More: രാജ്യദ്രോഹക്കുറ്റം: ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാം അറസ്റ്റിൽ
“അർബൻ നക്സലിസം ഇതിനകം ഇവിടെയുണ്ട്. ഒരു ഷർജീലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ഇനിയൊരു ഷർജീലും ഉയർന്നു വരരുത്. അതിന്റെ ഉത്തരവാദിത്തം സർക്കാറിന്റെ ചുമലിലാണ്,” സാംന എഡിറ്റോറിയൽ പറയുന്നു.
ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആയുധങ്ങള്‍ ഒരുക്കികൊടുക്കുകയാണ് ഷര്‍ജീല്‍ ഇമാമിനെ പോലെയുള്ള ആളുകള്‍. രാജ്യത്തിന്‍റെ സാമൂഹികവും മതപരവുമായ ഐക്യം ഏറെകുറേ ഇല്ലാതായിരിക്കുകയാണ്. വര്‍ഗസമരവും ആഭ്യന്തര യുദ്ധവും സൃഷ്ടിക്കാനുള്ള നീക്കം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും എഡിറ്റോറിയയില്‍ പറയുന്നു.
കഴിഞ്ഞദിവസം ഷർജീലിനെ ബിഹാറിൽ നിന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിന് പിന്നാലെയാണ് മുഖപത്രമായ സാംനയുടെ എഡിറ്റോറിയലില്‍ ശിവസേനയുടെ വിമർശനം.
“രാജവ്യാപകമായി പൗരത്വ നിയമത്തിനെതിരെ നടക്കുന്ന സമാധാനപരമായ പ്രതിഷേധങ്ങളെ ഷര്‍ജീലിന്‍റെ പരാമര്‍ശങ്ങള്‍ മങ്ങലേല്‍പ്പിച്ചു. രാജ്യത്ത് ആകമാനം നടക്കുന്ന പ്രതിഷേധങ്ങളില്‍ ഒരിടത്ത് പോലും ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ ആരും നടത്തിയിട്ടല്ല. ഷെര്‍ജീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രകോപനപരം മാത്രമല്ല മറിച്ച് രാജ്യവിരുദ്ധവുമാണ്,” സാംനയില്‍ പറയുന്നു.
ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും ഷർജീലിനെതിരെ കേസുണ്ട്. യുഎപിഎയാണ് അസം പൊലീസ് ചുമത്തിയിരിക്കുന്നത്. ഡൽഹി പൊലീസും ബിഹാർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഷർജീലിനെ അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ ഷര്‍ജീല്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയതെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലുമായിരുന്നു സംഭവങ്ങൾ നടന്നത്. 16ന് ഷർജീൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ചിരുന്നു.