2002-ൽ യോഗി ആദിത്യനാഥ് സ്ഥാപിച്ച യുവജന സംഘടനയായ ‘ഹിന്ദു യുവ വാഹിനി’ ഇമേജ് മേക്കോവറിന് ഒരുങ്ങുന്നു. അംഗങ്ങളുടെ കുറ്റകൃത്യങ്ങൾ സംഘടനയ്ക്ക് മോശം പ്രതിച്ഛായ നൽകിയതാണ് പുതിയ നീക്കത്തിനു കാരണം. കർശനമായ അംഗത്വ നിയമങ്ങളും കാര്യക്ഷമമായ പ്രവർത്തനങ്ങളുമാണ് പുതിയ നീക്കത്തിലൂടെ സംഘടന ലക്ഷ്യമിടുന്നത്. സംഘടനയുടെ പേരുമാറ്റവും പരിഗണനയിലുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റ് മൂന്നിന് വാഹിനി ഉത്തർപ്രദേശിലെ എല്ലാ സംഘടന യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടന പുനഃസംഘടിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. ഈ സംഘടനയ്ക്ക് ആദിത്യനാഥുമായി അടുത്ത ബന്ധമുള്ളതിനാൽ നവീകരണം അനിവാര്യമാണെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഉത്തർപ്രദേശ് കൂടാതെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വാഹിനിയുടെ വിപുലീകരണവും പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. കിഴക്കൻ യുപി ജില്ലകളായ ഗോരഖ്പൂർ, ദിയോറിയ, കുശിനഗർ, അസംഗഡ്, മൗ, സന്ത് കബീർ നഗർ, ബസ്തി എന്നിവിടങ്ങളിൽ ഈ സംഘടനയ്ക്ക് ഇപ്പോൾ ശക്തമായ സാന്നിധ്യമുണ്ട്.
അംഗത്വത്തിനും ഭാരവാഹികളെ നിയമിക്കുന്നതിനുമുള്ള നിയമങ്ങളോടെ, നവീകരിച്ച വാഹിനിയുടെ ബൈലോ തയ്യാറാക്കുന്നതിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഏർപ്പെട്ടിരിക്കുന്നതായി സൂചനയുണ്ട്. ഇമേജ് മേക്കോവറിന്റെ ഭാഗമായി, സർവീസ്, ബിസിനസ് ക്ലാസുകൾ, സാമൂഹിക സംഘടനകൾ എന്നിവയിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വസ്ത്ര ധാരണത്തിലും ശ്രദ്ധിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
”സമാന പേരുകളുള്ള മറ്റ് നിരവധി സംഘടനകൾ കഴിഞ്ഞ അഞ്ച് വർഷമായി ഉയർന്നുവന്നതിനാൽ ഞങ്ങൾ വാഹിനി പിരിച്ചുവിട്ടു. ഒന്നോ രണ്ടോ മാസത്തിനകം പുനഃക്രമീകരണം നടത്തും,” മുൻ ബിജെപി എംഎൽഎയും വാഹിനിയുടെ മുൻ സംസ്ഥാന ചുമതലയുണ്ടായിരുന്ന രാഘവേന്ദ്ര സിങ് ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു. വാഹിനി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിന് ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ സമ്മതമുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
വാഹിനിയുടെ അംഗങ്ങൾക്കെരെ നിരവധി കേസുകളുണ്ട്. ബിജെപി അധികാരത്തിൽ വരുന്നതിനുമുമ്പ്, മുലായം സിങ് യാദവ് സർക്കാരിന്റെ കാലത്തും (2004-07) പിന്നീട് മായാവതിയുടെ ഭരണകാലത്തും (2007-2011) ഗോരഖ്പൂർ, മൗ, അസംഗഡ്, ഖുഷിനഗർ എന്നിവിടങ്ങളിലെയും മറ്റിടങ്ങളിലെയും വർഗീയ കലാപങ്ങളുടെയും സംഘർഷങ്ങളുടെയും കേസുകളിൽ സംഘടനയിലെ നിരവധി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരിയിൽ, വാഹിനിയുടെ മുൻ സംസ്ഥാന ചുമതലയുള്ള രാഘവേന്ദ്ര സിങ്ങിനെതിരെ സിദ്ധാർത്ഥ് നഗർ ജില്ലയിൽ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നു. ദോമരിയഗഞ്ച് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചെങ്കിലും സമാജ്‌വാദി പാർട്ടിയോട് പരാജയപ്പെട്ടു.
ഹിന്ദു സംസ്‌കാരത്തിനും പശു സംരക്ഷണത്തിനും തൊട്ടുകൂടായ്മയ്‌ക്കെതിരെയും പ്രവർത്തിക്കുന്നതിനാണ് 2002-ൽ ആദിത്യനാഥ് വാഹിനി സ്ഥാപിച്ചത്. 2017 ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷം, സംഘടനയിലെ അംഗങ്ങൾ കൂടുതൽ അക്രമകാരികളായി മാറി.
ലൗ ജിഹാദ് ആരോപിച്ച് വീടുകളിൽ ബലമായി കയറുക, സദാചാര പൊലീസ് ചമയുക, പശുക്കടത്തുകാരെ ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്നുമുതൽ, സംഘടനയുടെ നിലവാരം താഴ്ന്നു തുടങ്ങി. ഈ വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പിൽ ആദിത്യനാഥിന് വേണ്ടി പ്രചാരണത്തിനായി ഇറങ്ങിയപ്പോൾ മുതലാണ് സംഘടന വീണ്ടും ഉയർന്നു തുടങ്ങിയത്.