കർണാടകയിൽ ആരാധനാലയങ്ങളുടെ ഭാഗമായി നിയമവിരുദ്ധമായി നിർമിച്ച കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രം പൊളിച്ച നടപടിയിൽ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഭീഷണിയുയർത്തി ഹിന്ദു മഹാസഭാ നേതാവ് ധർമേന്ദ്ര. “ഹിന്ദുക്കളെ സംരക്ഷിക്കാനുള്ള ശ്രമത്തിൽ മഹാത്മാഗാന്ധിയെ പോലും വെറുതെ വിട്ടില്ല,” എന്നും ധർമേന്ദ്ര ഭീഷണിപ്പെടുത്തി.
മംഗളൂരുവിൽ ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് ഹിന്ദു മഹാസഭയുടെ സംസ്ഥാന ചീഫ് സെക്രട്ടറിയായ ധർമേന്ദ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, മന്ത്രി ശശികല ജോളെ എന്നിവരെ ലക്ഷ്യം വച്ച് ഭീഷണി മുഴക്കിയത്. “ ഹിന്ദുക്കളെ സംരക്ഷിക്കാൻ ഞങ്ങൾ മഹാത്മാഗാന്ധിയെ പോലും വെറുതെവിടാതെ കൊലപ്പെടുത്തി, ഞങ്ങൾ നിങ്ങളെ ഒഴിവാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?,” എന്ന് ബിജെപി നേതാക്കളെ ലക്ഷ്യം വച്ച് ഹിന്ദുമഹാ സഭാ നേതാവ് പറഞ്ഞു.
“ചിത്രദുർഗയിലും ദക്ഷിണ കന്നഡയിലും മൈസൂരുവിലും ക്ഷേത്രങ്ങൾ സർക്കാർ തകർത്തു. ഹിന്ദു സംഘടനകൾ പ്രതിഷേധം ആരംഭിച്ചു. ആരാണ് സർക്കാരിനെ നയിക്കുന്നത്? കോൺഗ്രസ് ഭരണകാലത്താണ് ഇത് സംഭവിച്ചിരുന്നെങ്കിൽ, സ്ഥിതി സമാനമാകുമായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഹിന്ദു മഹാസഭ ഉള്ളിടത്തോളം കാലം, ഹിന്ദു ക്ഷേത്രങ്ങൾ പൊളിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല,” ധർമേന്ദ്ര പറഞ്ഞു.
Read More: രാജ്യത്ത് കൊളോണിയൽ നിയമ വ്യവസ്ഥ; ‘ഇന്ത്യൻ വൽക്കരണ’ത്തിന് സമയമായി: ചീഫ് ജസ്റ്റിസ്
“കൃസ്ത്യൻ മുസ്ലിം പള്ളികൾ തകർക്കപ്പെട്ടതിന് സമാനമായ ഉദാഹരണങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ? ക്ഷേത്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നത്. നമ്മുടെ ഭരണഘടന തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്നുവെങ്കിൽ, എന്തുകൊണ്ടാണ് ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുന്നത്?,” ഹിന്ദുമഹാ സഭാ നേതാവ് പറഞ്ഞു.
പൊതുസ്ഥലങ്ങളിലെ ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ളവയുമായി ബന്ധപ്പെട്ട് അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുന്നതിൽ പ്രതിഷേധിച്ചാണ് ഹിന്ദു മഹാസഭാ നേതാവ് പത്രസമ്മേളനം നടത്തിയത്.
2009 സെപ്റ്റംബർ 29 ന് ശേഷം നിർമ്മിച്ച, പൊതുസ്ഥലങ്ങളിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
കർണാടകയിൽ പൊതുസ്ഥലങ്ങളിൽ ഏകദേശം 6,395 അനധികൃത മതപരമായ കെട്ടിടങ്ങൾ ഉള്ളതായി ജൂലൈ ഒന്നിന് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ചീഫ് സെക്രട്ടറി പി രവികുമാർ അയച്ച കത്തിൽ പറയുന്നു. ദക്ഷിണ കന്നഡയിൽ ഇത്തരത്തിൽ 1,579 കെട്ടിടങ്ങളുണ്ട്. ശിവമോഗയിൽ 740 കെട്ടിടങ്ങളും ബെലഗാവിയിൽ 612 കെട്ടിടങ്ങളുമുണ്ട്.
ഈയിടെ മൈസൂരു ജില്ലയിലെ നഞ്ചൻഗോഡിൽ ഒരു ക്ഷേത്രം പൊളിച്ചുമാറ്റിയതിനെ തുടർന്ന് ബിജെപി സർക്കാറിനെതിരെ ഹിന്ദു സംഘടനകൾ രോഷം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ നടപടിയെ കോൺഗ്രസ് നേതാക്കൾ പോലും വിമർശിച്ചിരുന്നു.
Read More: മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പ്രദ്ദേശവാസികളോട് ആലോചിക്കാതെ നഞ്ചൻഗോഡിലെ ക്ഷേത്രം നശിപ്പിച്ചതിന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ബിജെപി സർക്കാരിനെ വിമർശിച്ചിരുന്നു. തീരുമാനം തെറ്റായിരുന്നുവെന്ന് യെദ്യൂരപ്പയും കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെയും പറഞ്ഞിരുന്നു. കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകരുതായിരുന്നെന്നും അവർ പറഞ്ഞിരുന്നു.
ശക്തമായ തിരിച്ചടി നേരിട്ടതോടെ മൈസൂരുവിൽ പിന്നീട് കെട്ടിടങ്ങൾ പൊളിക്കുന്നത് നിർത്തിവച്ചതായി പ്രഖ്യാപിച്ചിരുന്നു.