ബാംഗ്ലൂർ: ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. ഉത്തരവിനെതിരെ ഒരു വിദ്യാർത്ഥിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവര്യമായ ആചാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി വിലക്ക് ശരിവച്ചത്.
ക്ലാസ് മുറികളിൽ യൂണിഫോമിനൊപ്പം ഹിജാബും ശിരോവസ്ത്രവും ധരിക്കാനുള്ള അനുമതി തേടി ഉഡുപ്പി ജില്ലയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജുകളിലെ മുസ്ലീം പെണ്‍കുട്ടികള്‍ സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് തള്ളിയത്.
“മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിൽ അനിവാര്യമായ മതപരമായ ആചാരമല്ലെന്ന് ഞങ്ങൾ കരുതുന്നു,” എന്നാണ് കർണാടക ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അടങ്ങുന്ന ബഞ്ച് വിധിന്യായത്തിൽ പറഞ്ഞത്.
യൂണിഫോം അനുശാസിക്കുന്നത് ന്യായമായ നിയന്ത്രണമാണെന്നു പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതും ജസ്റ്റിസ് ജെ എം ഖാസിയും അടങ്ങുന്ന ഫുൾ ബെഞ്ച് കോളേജുകളിലെ ഹിജാബ് നിരോധനം ശരിവച്ചത്.
അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവദഗി മുഖേന പൊലീസ് കോടതിയിൽ സമർപ്പിച്ച രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധത്തിലേക്ക് നയിച്ച പ്രകോപനങ്ങളെക്കുറിച്ച് വേഗത്തിൽ കാര്യക്ഷമമായ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിച്ചു.
Also Read: ഹിജാബ് വിവാദത്തിലെ ഹൈക്കോടതി വിധി; നാല് ചോദ്യങ്ങളും സർക്കാർ വാദം ശരിവച്ചതിനുള്ള കാരണങ്ങളും