ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ, വൈറസ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും. തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് സംഘം സന്ദർശിക്കുക.
ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനായി കേന്ദ്രസംഘം തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളും സന്ദർശിച്ചേക്കാമെന്ന് വൃത്തങ്ങൾ പറയുന്നു. ഏറ്റവും കൂടുതൽ കേസുകളുള്ള നഗരമായ ഡൽഹിയിലെ സ്ഥിതിഗതികൾ കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
Read More: പിടിതരാതെ കോവിഡ്; രോഗവ്യാപനം രൂക്ഷം, ഇന്നലെമാത്രം 17,296 പേർക്ക് രോഗം
പരിശോധന കുറവും രോഗവ്യാപന നിരക്ക് ഉയർന്നതുമായ തെലങ്കാനയെക്കുറിച്ച് സർക്കാരിന് കൂടുതൽ ആശങ്കയുണ്ട്. ജോയിന്റ് സെക്രട്ടറി (ഹെൽത്ത്) ലാവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യലിസ്റ്റുകളും എപ്പിഡെമിയോളജിസ്റ്റുകളും ഉൾപ്പെടെയുള്ള കേന്ദ്ര സംഘം രണ്ട് ദിവസത്തേക്ക് അവിടെ നിലയുറപ്പിക്കും. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഓരോ ദിവസമായിരിക്കും സംഘം സന്ദർശനം നടത്തുക.
“മൂന്ന് സംസ്ഥാനങ്ങൾക്കും കൂടുതൽ പിന്തുണയും സഹായവും ആവശ്യമാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിൽ നിന്നുള്ള മുതിർന്ന എപ്പിഡെമിയോളജിസ്റ്റുകളും ഡോക്ടർമാരുടെ സംഘവും അവരെ സന്ദർശിക്കും,” ആരോഗ്യ മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘം ഇന്ന് ഗുജറാത്തും, ശനിയാഴ്ച മഹാരാഷ്ട്രയും ഞായർ, തിങ്കൾ ദിവസങ്ങളിൽ തെലങ്കാനയും സന്ദർശിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത്. സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും കേന്ദ്രസംഘം നല്‍കും. മഹാരാഷ്ട്രയില്‍ 1,47,741 പേര്‍ക്കും ഗുജറാത്തില്‍ 29,520 പേര്‍ക്കും തെലുങ്കാനയില്‍ 11,364 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 17,296 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തോട് അടുത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 4,90,401 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1,89,463 പേർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 2,85,637 പേർ ഇതുവരെ കോവിഡ് മുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 407 പേരാണ്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 15,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 15,301 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
Read in English: High positivity, fatality rates: Centre sends teams to Gujarat, Maharashtra, Telangana