/indian-express-malayalam/media/media_files/uploads/2020/05/zone.jpg)
ന്യൂഡൽഹി: റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകി കേന്ദ്ര സർക്കാർ. അതേസമയം ഇതിനുള്ള മാർഗരേഖ നിശ്ചയിക്കുന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിക്കൊണ്ടുള്ള ഉത്തരവിലാണ് ഇതു സംബന്ധിച്ച അധികാരക്കൈമാറ്റം.
ആകെ സജീവമായ കേസുകൾ, ഒരു ലക്ഷം ജനസംഖ്യയിൽ സജീവമായ കേസുകൾ, ഏഴു ദിവസക്കാലയളവിലെ ഇരട്ടിക്കൽ നിരക്ക്, മരണ നിരക്ക്, ഒരുലക്ഷം ജനസംഖ്യയിലെ പരിശോധനകളുടെ എണ്ണം, പോസിറ്റീവ് ആകാൻ സാധ്യതയുള്ള പരിശോധനാ ഫലങ്ങളുടെ നിരക്ക് എന്നിവ അടിസ്ഥാനപ്പെടുത്തി സോണുകൾ തിരിക്കാനാണ് നിർദേശം. ഓരോ പാരാമീറ്ററിനും, ഒരു “നിർണായക” ലെവലും “അഭികാമ്യമായ” ലെവലും നിർവചിക്കപ്പെട്ടിട്ടുണ്ട്.
Read More: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്
ഒരു ജില്ലയെ മുഴുവൻ സോണായി പ്രഖ്യാപിക്കുന്നതിന് പകരം ഓരോ ജില്ലയിലേയും നിർണായക പ്രദേശങ്ങളെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി തിരിക്കാൻ അനുമതി നൽകി എന്നതും ശ്രദ്ധേയമാണ്.
ചില സംസ്ഥാന സർക്കാരുകൾ നേരത്തെ കേന്ദ്രവുമായുള്ള ആശയവിനിമയത്തിൽ ഉന്നയിച്ച ആവശ്യമാണിത്. ഇന്ത്യയുടെ മൊത്തം കോവിഡ് -19 കേസുകളിൽ 80 ശതമാനവും 30 മുനിസിപ്പൽ ഏരിയകളിലാണ്.
“ഓരോ കണ്ടെയ്ൻമെന്റ് സോണിനും ചുറ്റും ഒരു ബഫർ സോൺ നിർവചിക്കേണ്ടതുണ്ട്” എന്ന് കത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, 120 മരണങ്ങൾ ഉൾപ്പെടെ 4,987 പുതിയ കേസുകൾ (ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന സംഖ്യ), കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തി. ആകെ രോഗ ബാധിതരുടെ എണ്ണം ഇപ്പോൾ 90,927 ആണ്.
അതേസമയം കോവിഡ്-19നെത്തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ന് നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഈ മാസം 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ തുടരുക. മുൻ ഘട്ടങ്ങളേക്കാൾ നാലാം ഘട്ടത്തിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. മാർഗരേഖയിലെ നിർദേശങ്ങൾ പ്രകാരമാണ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തുന്നത്.
ഞായറാഴ്ചയാണ് ലോക്ക്ഡൗൺ നീട്ടുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ നീട്ടുമെന്ന സൂചന കേന്ദ്രസർക്കാർ നേരത്തേ തന്നെ നൽകിയിരുന്നു. നേരത്തേ തമിഴ്നാടും മഹാരാഷ്ട്രയും ഈമാസം 31 വരെ ലോക്ഡൗണ്‍ നീട്ടിയിരുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ തീരുമാനം. പഞ്ചാബും മിസോറാമും നേരത്തെ തന്നെ ലോക്ക്ഡൗൺ നീട്ടിയിരുന്നു. തെലങ്കാന മേയ് 29 വരെയും ലോക്ക്ഡൗൺ നീട്ടിയിരുന്നു. കർണാടക രണ്ടു ദിവസത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടിയിരുന്നു.
Read in English: Health Ministry outlines parameters for states to map out zones
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.