/indian-express-malayalam/media/media_files/uploads/2020/10/Rahul-Gandhi-and-Priyanka.jpg)
ലഖ്‌നൗ: പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും തങ്ങളുടെ കുഞ്ഞിനെ മാത്രമാണ് തിരക്കിയതെന്ന് ഹാഥ്‌റസിൽ ക്രൂര ബലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട യുവതിയുടെ അമ്മ. തങ്ങൾക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടാകുമെന്ന് ഇരുവരും വാഗ്‌ദാനം ചെയ്‌തതായും ഹാഥ്‌റസ് യുവതിയുടെ അമ്മ പറഞ്ഞു.
"പ്രിയങ്ക എനിക്കൊപ്പം ഇരുന്നു, എന്റെ മകളെ കുറിച്ച് ചോദിച്ചു, അവൾ എങ്ങനെ മരിച്ചു, സെപ്‌റ്റംബർ 14 ന് എന്തെല്ലാമാണ് സംഭവിച്ചത്...തുടങ്ങിയ കാര്യങ്ങളെല്ലാം എന്നോട് ചോദിച്ചറിഞ്ഞു. അവളുടെ സംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും പ്രിയങ്ക ചോദിച്ചറിഞ്ഞു. പ്രിയങ്കയും രാഹുലും ഞങ്ങളുടെ മകളെ കുറിച്ചുള്ള കാര്യങ്ങൾ മാത്രമാണ് ചോദിച്ചറിഞ്ഞത്. ഞങ്ങൾക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി." ഹാഥ്‌റസ് യുവതിയുടെ അമ്മ പറഞ്ഞു.
അതേസമയം, ഹാഥ്‌റസ് കൂട്ട ബലാത്സംഗ കേസ് സിബിഐ അന്വേഷിക്കും. രാഹുലും പ്രിയങ്കയും ഹാഥ്‌റസിലെത്തി യുവതിയുടെ വീട് സന്ദർശിച്ചതിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് സർക്കാർ സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടത്.
"കുടുംബത്തിന് അവസാനമായി അവരുടെ മകളെ കാണാന്‍ കഴിഞ്ഞില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തം മനസിലാക്കണം. നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും,” യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read Also: അന്ന് ഇന്ദിര, ഇന്ന് രാഹുലും പ്രിയങ്കയും; ചരിത്രം ഓർമ്മിപ്പിച്ചു ഉമ്മൻ ചാണ്ടി
രണ്ടുദിവസം നീണ്ട ശ്രമത്തിനൊടുവിലാണു രാഹുലിനും പ്രിയങ്കയ്ക്കും ഹാഥ്‌റസിലെത്താന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇവരെ യുപി പൊലീസ് തടഞ്ഞ് ഡല്‍ഹിയിലേക്കു തിരിച്ചയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
യുവതിയുടെ മരണവും പൊലീസ് നിര്‍ബന്ധപൂര്‍വം നടത്തിയ ശവസംസ്‌കാരവും ഏറെ വിവാദമായിരുന്നു. യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് രാജ്യമെമ്പാടും പ്രതിഷേധം അലയടിച്ചു. ഹാഥ്‌റസ് പൊലീസ് സൂപ്രണ്ട് വിക്രാന്ത് വീര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഹാഥ്റസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ശനിയാഴ്‌ച വൈകിട്ടോടെയാണ് ഹാഥ്റസിലെത്തിയത്. കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലെത്തിയ ഇരുവരും യുവതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.