ഹാഥ്റസിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് യുവതിയുടെ കുടുംബാംഗങ്ങളെ സാന്ത്വനിപ്പിച്ച് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും. ശനിയാഴ്ച യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച രാഹുലും പ്രിയങ്കയും കുടുംബാംഗങ്ങളുമായി ദീർഘനേരം സംസാരിച്ചു. ദുഖത്തിൽ കഴിയുന്ന അവരെ ഇരു നേതാക്കളും ആശ്വസിപ്പിച്ചു.
ശനിയാഴ്ച വൈകിട്ടോടെയാണ് കോൺഗ്രസ് നേതാക്കൾ യുവതിയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി സന്ദർശിച്ചത്. യുവതിയുടെ മാതാവിനെ പ്രിയങ്ക കെട്ടിപ്പിട്ടിച്ച് ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചു.
Photo: twitter.com/INCIndia
Photo: twitter.com/INCIndia
”കുടുംബത്തിന് അവസാനമായി അവരുടെ മകളെ കാണാന്‍ കഴിഞ്ഞില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തം മനസിലാക്കണം. നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും,” യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടുദിവസം നീണ്ട ശ്രമത്തിനൊടുവിലാണു രാഹുലിനും പ്രിയങ്കയ്ക്കും ഹാഥ്റസിലെത്താന്‍ കഴിഞ്ഞത്. ഇന്നലെ ഇവരെ യുപി പൊലീസ് തടഞ്ഞ് ഡല്‍ഹിയിലേക്കു തിരിച്ചയച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് യുവതിയുടെ വീട് സന്ദര്‍ശിക്കാന്‍ യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നേരത്തെ ഹാഥ്റസിലെ യുവതിയുടെ വീട് സന്ദർശിക്കാൻ ശ്രമിച്ചതിനു രാഹുൽ ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത്തവണ താൻ ഹാഥ്റസ് യുവതിയുടെ വീട്ടിലെത്തുമെന്നാണ് രാഹുൽ ഗാന്ധി തന്റെ യാത്രയ്ക്കു മുൻപ് പ്രതികരിച്ചത്. മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുൽ ഹാഥ്റസിലെത്തിയത്.
Read More: ഹാഥ്റസ്: സിബിഐ അന്വേഷിക്കും; രാഹുലും പ്രിയങ്കയും യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook