ന്യൂഡൽഹി: ആശ്രമത്തിലെ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ശിക്ഷ സിബിഐ പ്രത്യേക കോടതി വിധിച്ചു. രണ്ട് ബലാത്സംഗ കേസുകളിലായി പത്ത് വര്‍ഷം വീതം ആകെ 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് ഗുർമീതിന് വിധിച്ചത്. കൂടാതെ ഗുര്‍മീത് 30 ലക്ഷം രൂപ പിഴയായി അടക്കണമെന്നും കോടതി നിര്‍ദേശിച്ചു. 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കണം. എന്നാല്‍ പ്രതിക്ക് കിട്ടിയ ശിക്ഷയില്‍ താന്‍ തൃപ്തയല്ലെന്ന് ബലാത്സംഗത്തിന് ഇരയായ യുവതി പ്രതികരിച്ചു.
സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് റോത്തക്കിലെ വായനാമുറി താൽക്കാലിക കോടതി മുറിയായി സജ്ജീകരിച്ചാണ് ജഡ്ജി ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുടെ പശ്ചാത്തലത്തിൽ ഹരിയാന അടക്കം നാല് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിധി അറിഞ്ഞയുടനെ ഹരിയാനയില്‍ രണ്ട് വാഹനങ്ങള്‍ അക്രമികള്‍ അഗ്നിക്കിരയാക്കി. സിര്‍സയിലാണ് ഗുര്‍മീത് അനുയായികള്‍ വാഹനം കത്തിച്ചത്.
Read More: ആരാണ് ഗുര്‍മീത് റാം റഹിം സിങ്?
ഗുർമീത് കുറ്റക്കാരനാണെന്നു വിധിച്ച കഴിഞ്ഞ വെള്ളിയാഴ്ച ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ ആളിക്കത്തിയ കലാപം ശിക്ഷാ വിധിയോടെ മൂർധന്യത്തിലെത്തിയേക്കുമെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരു സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസത്തെ ആക്രമണങ്ങളിൽ മരണസംഖ്യ 38 ആയി ഉയർന്നിരുന്നു.
ദേര അനുയായികളുടെ അക്രമം രാജ്യതലസ്ഥാന നഗരിയിലേക്കു പടരാതിരിക്കാൻ സുരക്ഷാ സേനാംഗങ്ങൾ അതീവ ജാഗ്രതയിലാണ്. ഡൽഹി അതിർത്തിയിൽ പൊലീസ് വാഹന പരിശോധന കർശനമാക്കി. ചെറുസംഘങ്ങളായി റോത്തക്കിലെത്തി പ്രക്ഷോഭം അഴിച്ചുവിടാൻ ഗുർമീത് അനുയായികൾ പദ്ധതിയിടുന്നുവെന്ന സൂചന സുരക്ഷാ ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടുണ്ട്. റോത്തക്കിൽ നിന്നു ഡൽഹിയിലേക്കുള്ള വഴിയിലുടനീളം സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചു.
Read More: ജീവന് ഭീഷണിയുണ്ടായിട്ടും വഴങ്ങിയില്ല; ഗുർമീതിന് കഠിന തടവ് വിധിച്ച ജഡ്ജി ജഗ്ദീപ് സിങ്ങിനെക്കുറിച്ചറിയാം
ചൊവ്വാഴ്ചവരെ ഹരിയാനയിലെയും പഞ്ചാബിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചത്തെ കോടതി വിധിയ്ക്കുശേഷമുണ്ടായ കലാപത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.