/indian-express-malayalam/media/media_files/uploads/2021/06/Gupkar-alliance-leaders.jpg)
ശ്രീനഗർ: ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ (പിഎജിഡി) ചൊവ്വാഴ്ച സമ്മതിച്ചതായി സഖ്യത്തിന്റെ ചെയർപേഴ്‌സൺ ഡോ. ഫാറൂഖ് അബ്ദുല്ല അറിയിച്ചു.
ശ്രീനഗറിലെ വസതിയിൽ സഖ്യത്തിലെ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമനാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "മെഹബൂബ ജി, മുഹമ്മദ് തരിഗാമി സാഹിബ് എന്നിവരും ഞാനും പ്രധാനമന്ത്രി വിളിച്ച സർവ്വ പാർട്ടി യോഗത്തിൽ പങ്കെടുക്കും. ഞങ്ങളുടെ അജണ്ട പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മുമ്പാകെ വയ്ക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," ഫാറൂഖ് അബ്ദുല്ല അറിയിച്ചു.
“ഞങ്ങളിൽ നിന്ന് പിടിച്ചെടുത്ത കാര്യങ്ങളെക്കുറിച്ച്” സംസാരിക്കാനയി സഖ്യം ഒത്തുചേർന്നതെന്ന് ആർട്ടിക്കിൾ 370 നെ പരാമർശിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മേധാവി മെഹബൂബ മുഫ്തി പറഞ്ഞു. “ഇത് തെറ്റാണ്, നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. ഇത് പുനഃസ്ഥാപിക്കുന്നതുവരെ നിങ്ങൾക്ക് പ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ കഴിയില്ല,” അവർ യോഗത്തിന് ശേഷം പറഞ്ഞു.
പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാനുള്ള പിഎജിഡിയുടെ തീരുമാനത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്വാഗതം ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
യോഗത്തിന്റെ അജണ്ടയെക്കുറിച്ച് പ്രധാനമന്ത്രി തങ്ങളെ അറിയിച്ചിട്ടില്ലെന്ന് സിപിഐഎം നേതാവ് എംവൈ തരിഗാമി പറഞ്ഞു. “പിഎജിഡിയുടെ അജണ്ട ഞങ്ങൾ ആവർത്തിക്കും. ഭരണഘടന പ്രകാരം ഞങ്ങൾക്ക് നൽകിയിട്ടുള്ള ഉറപ്പ് പുനഃപരിശോധിക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കും,” അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനുണ്ടായിരരുന്ന പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിനെത്തുടർന്നാണ് ആറ് മുഖ്യധാരാ പാർട്ടികളുടെ സഖ്യമായ പിഎജിഡി അഥവാ ഗുപ്ത്കർ സഖ്യം രൂപീകരിച്ചത്.
2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച ശേഷം ആദ്യമായാണ് പ്രധാനമന്ത്രി മോദി ജൂൺ 24 ന് ഒരു സഖ്യകക്ഷി യോഗം നിശ്ചയിച്ചിരിക്കുന്നത്.
2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയ ദിവസം അർദ്ധരാത്രിയിൽ വീട്ടുതടങ്കലിൽ പാർപ്പിച്ച നിരവധി നേതാക്കളിൽ ഫാറൂഖ് അബ്ദുല്ല, മുഫ്തി, തരിഗാമി എന്നിവരും ഉൾപ്പെടുന്നു.
അതേസമയം പ്രസിഡന്റ് ഭരണം അവസാനിപ്പിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് അധികാരം കൈമാറുക എന്നതാണ് 24ന് ചേരുന്ന യോഗത്തിന്റെ ഒറ്റ അജണ്ട എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ, നാഷനൽ കോൺഫറൻസും പീപ്പിൾസ് കോൺഫറൻസും ഈ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഇല്ലാതെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് തിരിച്ചറിവുണ്ടായെന്നും ഇത് നല്ല മാറ്റമാണെന്നും നാഷണൽ കോൺഫറൻസ് അഭിപ്രായപ്പെട്ടു.
ഇത് സ്വാഗതാർഹമായ സംഭവവികാസമാണെന്ന് പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജ്ജാദ് ലോൺ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സഹപ്രവർത്തകരുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“ഇത് സ്വാഗതാർഹമായ സംഭവവികാസമാണ്. പ്രധാനമന്ത്രിയുടെ തലത്തിൽ വരുന്ന ഈ തീരുമാനത്തിന്റെ ഗൗരവത്തെക്കുറിച്ച് സംസാരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സംഭവിച്ച കാര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇത് ഒരു പുതിയ ഘട്ട അനുരഞ്ജനത്തിന് തുടക്കം കുറിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” സജ്ജാദ് ലോൺ പറഞ്ഞു.
രാജ്യത്തിന്റെ താൽപ്പര്യത്തിനായി ഒന്നിക്കണമെന്ന് ജമ്മു കശ്മീർ ബിജെപി മേധാവി പറഞ്ഞു. ഗുപ്ത്കർ സഖ്യത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ജമ്മു കശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്‌ന പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.