ഗാന്ധിനഗര്‍: സ്വയം പ്രഖ്യാപിത വിവാദ ആള്‍ദൈവം ആശാറാം ബാപ്പു 2013ല്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കുറ്റക്കാരന്നെു ഗുജറാത്ത് ഗാന്ധിനഗറിലെ കോടതി. ശിക്ഷ നാളെ വിധിക്കും.
യുവ ശിഷ്യയെ ആശാറാം ബാപ്പു 2001 മുതല്‍ 2006 വരെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണു കേസ്. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബാപ്പുവിന്റെ ആശ്രമത്തില്‍ നടന്ന സംഭവത്തില്‍ അഹമ്മദാബാദിലെ ചന്ദ്ഖേഡ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തത്.
തെളിവുകളുടെ അഭാവത്തില്‍ ആശാറാമിന്റെ ഭാര്യയടക്കം മറ്റ് ആറു പ്രതികളെ സെഷന്‍സ് കോടതി ജഡ്ജി ഡികെ സോണി വെറുതെ വിട്ടു.
376 2 (സി) (ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍) എന്നിവയ്ക്കും നിയമവിരുദ്ധമായി തടങ്കലില്‍വച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു വകുപ്പുകള്‍ പ്രകാരവും ആശാറാം കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയതായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സി കോദേക്കര്‍ പറഞ്ഞു.
ആശാറാം ബാപ്പു മറ്റൊരു ബലാത്സംഗ കേസില്‍ ജോധ്പൂരിലെ ജയിലില്‍ കഴിയുകയാണ്.
അനധികൃതമായി തടങ്കലില്‍വച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് സൂറത്തില്‍നിന്നുള്ള സ്ത്രീ ആശാറാം ബാപ്പുവിനും മറ്റ് ഏഴു പേര്‍ക്കുമെതിരെ പരാരി നല്‍കിയിരുന്നു. കുറ്റാരോപിതരില്‍ ഒരാള്‍ വിചാരണയ്ക്കിടെ 2013 ഒക്ടോബറില്‍ മരിച്ചു. കേസില്‍ 2014 ജൂലൈയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.