ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഡിസംബർ 9നും 14നുമായി രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 18നാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആണ് വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 50,128 പോളിങ് ബൂത്തുകളായിരിക്കും ഉണ്ടാവുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിക്കും. 4.33 കോടി വോട്ടർമാർ ആണ് ഗുജറാത്തിലുളളത്.
വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒത്താശ ചെയ്തുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഒരുമിച്ച് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഹിമാചലിലെ തീയതി മാത്രമാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷവിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
ഈ മാസമാദ്യമാണ് ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് തീയതികൾ കമ്മീഷൻ പ്രഖ്യാപിച്ചത്. നവംബർ 9ന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 18നാണ് പുറത്തുവിടുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലെങ്കിലും ഡിസംബർ 18ന് മുമ്പ് തന്നെ ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ അചൽ കുമാർ ജ്യോതി പറഞ്ഞിരുന്നു. എന്നാൽ ഒരേ സമയത്ത് നിയമസഭാ കാലാവധി അവസാനിക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുകയെന്ന കീഴ്വഴക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ തെറ്റിച്ചുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ